കോട്ടയം : സംഗീത സംവിധായകൻ ജയ്‌സൺ ജെ നായരെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അദ്ദേഹത്തിന്റെ മൊഴി എടുത്തു. ജയ്‌സണിന്റെ സാന്നിദ്ധ്യത്തിൽ സംഭവ സ്ഥലത്ത് പോലീസ് പരിശോധനയും നടത്തി.
അക്രമി സംഘത്തിൽ മൂന്ന് പേരുണ്ടായിരിന്നുവെന്നാണ് ജയ്‌സണിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇതിന് പുറമേ മൊബൈൽ ടവറിന് കീഴിലെ കോളുകളും പരിശോധിക്കുന്നുണ്ട്. വൈക്കം പോലീസിനാണ് അന്വേഷണ ചുമതല.
ബുധനാഴ്ച രാത്രിയാണ് ഏറ്റുമാനൂരിലേക്ക് കാറിൽ വരുകയായിരുന്ന ജയ്‌സണ് നേരെ ആക്രമണം ഉണ്ടായത്. ഇടയ്‌ക്ക് ഫോൺ വന്നപ്പോൾ കാർ റോഡരികിൽ നിർത്തി സംസാരിച്ചു. ഇതിനിടെ വാഹനത്തിൽ എത്തിയ സംഘം കാർ മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് കാർ മാറ്റിയിട്ടു. എന്നാൽ ഇവർ അദ്ദേഹത്തോട് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തരില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കഴുത്തിന് കുത്തിപ്പിടിച്ച സംഘം മർദ്ദിക്കുകയും വടിവാൾ വീശുകയും ചെയ്തു. സംഭവ സമയത്ത് ജയ്‌സൺ ഒറ്റയ്‌ക്കായിരുന്നു.
Comments