പാംഗ്യോംഗ്: ഒളിമ്പിക്സ് സംപ്രേക്ഷണം വൈകി ജനങ്ങളിലേക്ക് എത്തിച്ച് വടക്കൻ കൊറിയ. ലോകകായിക മാമാങ്കം ജപ്പാനിൽ പൂർത്തിയായി അഞ്ചു ദിവസത്തിന് ശേഷമാണ് കൊറിയയിലെ ജനങ്ങൾ ഈ വിവരം അറിയുന്നത്. ഒളിമ്പിക്സ് ദൃശ്യങ്ങൾ ഇപ്പോഴാണ് വടക്കൻ കൊറിയ സംപ്രേക്ഷണം ചെയ്യുന്നത്. ഒളിമ്പിക്സ് വിശേഷം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കിം ജോംഗ് ഉൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ മുതലാണ് ഒളിമ്പിക്സിലെ വിവിധ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ വടക്കൻ കൊറിയ തുടങ്ങിയത്.
കൊറോണ ഭയത്താൽ വടക്കൻ കൊറിയ ഒളിമ്പിക്സിൽ നിന്നും പിന്മാറിയിരുന്നു. കിം ജോംഗ് ഉന്നിന്റെ നടപടിയെ കായികലോകം വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തങ്ങൾ പങ്കെടുക്കാതിരുന്ന ഒളിമ്പിക്സ് ജനം ആസ്വദിക്കേണ്ടെന്ന് കിം ജോംഗ് ഉൻ തീരുമാനിച്ചത്. ജപ്പാനിലെ ടോക്കിയോവിൽ ജൂലൈ 23ന് ആരംഭിച്ച് ഈ മാസം എട്ടാം തിയതി വരെയാണ് ഒളിമ്പിക്സ് നടന്നത്. എന്നാൽ തുടക്കത്തിലെ രണ്ടു ദിവസം മാത്രമാണ് വടക്കൻ കൊറിയ ചെറിയ തോതിൽ വാർത്തകളിൽ പോലും ഒളിമ്പിക്സ് മത്സരം കാണിച്ചത്. പിന്നീട് വാർത്തയോ കായിക ഇനങ്ങളുടെ തൽസമയ പരിപാടികളോ ഒളിമ്പിക്സ് സംപ്രേക്ഷണം ചെയ്യാൻ വടക്കൻ കൊറിയ തയ്യാറായില്ല.
സമൂഹ മാദ്ധ്യമങ്ങളിലും ഒളിമ്പിക്സ് സെർച്ച് ചെയ്താൽ ലഭിക്കാത്ത വിധമാണ് ഇരുമ്പുമറ തീർത്തത്. ഒളിമ്പിക്സ് തീർന്ന ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് നിലവിൽ ഘട്ടംഘട്ടമായി സംപ്രേക്ഷണം ചെയ്യുന്നത്. ആഗോളതലത്തിൽ കൊറോണ മൂലം മാനസിക സമ്മർദ്ദത്തിലായ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായി ഒളിമ്പിക്സ് മാറിയിരുന്നു. ടോക്കിയോ ഒളിമ്പിക്സിന്റെ വിജയത്തെ ലോകത്തിന്റെ കൂട്ടായ്മയെന്നാണ് കായികലോകം വിശേഷിപ്പിച്ചത്. അമേരിക്കയടക്കം എല്ലാ ലോകരാജ്യങ്ങളും മികച്ച സംഘാടകത്വത്തിന് ജപ്പാനെ അഭിനന്ദിക്കുകയും ചെയ്തു.
Comments