ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ കഴിവുള്ള പരിഭാഷകരെ തേടി രാജ്യാന്തര ഭീകര സംഘടനയായ ഐഎസ്ഐഎസ്. ഓരോ പ്രദേശത്തേയും ഭാഷയിലേക്ക് പരിഭാഷ നടത്താൻ പ്രാവിണ്യം ഉള്ളവരെയാണ് ഐഎസ് ഇതിനായി തേടുന്നതെന്നും എൻഐഎ മുന്നറിയിപ്പ് നൽകുന്നു. പ്രാദേശികമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തുമെന്നും, കൂടുതൽ പേർ ഐഎസിന്റെ ഭാഗമാകുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഭാഷകരെ തേടാൻ ഐഎസ് ഭീകരർ നടത്തിയ ശ്രമങ്ങൾ ശ്രദ്ധയിൽ പെട്ടതോടെയാണ് എൻഐഎ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം സന്ദേശങ്ങളിൽ വീഴാതെ യുവാക്കൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആളുകളെ ആകർഷിക്കാനുള്ള നീക്കം ഐഎസ് ഇതാദ്യമായല്ല നടത്തുന്നത്. 2016, 2017 സമയത്തും സമാനമായ നീക്കം ഐഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ഐഎസിന്റെ നീക്കങ്ങൾ തങ്ങൾ നിരന്തരമായി നിരീക്ഷിച്ച് വരികയാണെന്ന് എൻഐഎയിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. യുവാക്കളെയാണ് ഐഎസ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഐഎസ് നിരന്തരമായി അവരുടെ സംഘടനയ്ക്ക് അനുകൂലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഓരോരുത്തരുടേയും പ്രതികരണത്തിന് അനുസരിച്ചാണ് തുടർനീക്കം. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെല്ലാം ഐഎസ് ഭീകരർ സജീവമാണ്. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെടുകയോ, വിവരം ലഭിക്കുകയോ ചെയ്താൽ എത്രയും വേഗം സുരക്ഷ ഏജൻസികളെയോ, നിയമ സംവിധാനങ്ങളെയോ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഐഎസിന് വേണ്ടി പ്രവർത്തിച്ച ജുഫ്രി ജോഹർ ദമൂദിയുടെ ‘വോയ്സ് ഓഫ് ഹിന്ദ് കേസ്’ ഇതിന് സമാനമാണെന്നും എൻഐഎ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ” അഫ്ഗാനിസ്താനിൽ നിന്ന് എത്തുന്ന ഐഎസ് അനുകൂല ലഘുലേഖകൾ മലയാളത്തിലേക്ക് മൊഴി മാറ്റുക എന്നതായിരുന്നു ജുഫ്രിയുടെ ചുമതല. നിങ്ങൾ ബംഗാളി, ആസാമീസ്, അല്ലെങ്കിൽ മറ്റേതെങ്കിലും പ്രാദേശിക ഭാഷയിൽ എഴുതുന്ന ആളാണെങ്കിൽ ഭീകര സംഘടനയുടെ ആളുകൾ നിങ്ങളെ സമീപിച്ചേക്കാം. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നവർ രാജ്യത്തിന് പുറത്താണുള്ളത്. അവരുടേതായ രീതിയിലുള്ള വിശ്വാസ പ്രമാണങ്ങൾ ആയിരിക്കും പരിഭാഷപ്പെടുത്താനായി നൽകുന്നത്. നിങ്ങൾ എത്രത്തോളം മികച്ച രീതിയിൽ പരിഭാഷപ്പെടുത്തുന്നുണ്ടെന്നാകും അവർ ആദ്യം നോക്കുന്നത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചാൽ ധാരാളം തെറ്റുകൾ വരുമെന്നതിനാൽ ഭീകരർ അവയുടെ സഹായത്തോടെയുള്ള പരിഭാഷ ഉപയോഗിക്കാറില്ലെന്നും’ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments