കൊച്ചി: ഇന്ന് ചോതി നാൾ. ഓണത്തിന്റെ മൂന്നാം നാളിലേക്ക് മലയാളക്കര നീങ്ങുന്നു. മലയാളി ഓണത്തിന്റെ ഒരുക്കങ്ങൾക്ക് വേഗം കൂട്ടുന്നത് ഈ ദിനം മുതലാണ്. വീടും തൊടിയും വൃത്തിയാക്കൽ വേഗത്തിലാക്കുന്നതോടൊപ്പം വീട്ടിലേക്കുള്ള സാധനങ്ങൾ എത്തിക്കുന്നതും ഇന്നേ ദിവസം മുതലെന്നാണ് പാരമ്പര്യ കേരളത്തിന്റെ ഓർമ്മകൾ നമ്മോട് പറയുന്നത്. കേരളത്തിന്റെ ആവേശമായ പുന്നമടക്കായലിലെ വള്ളംകളി മലയാളിയുടെ അഭിമാനമാണ്. ചോതി നാളിലാണ് പുന്നമടക്കായലിലെ ഓളങ്ങളെ കീറിമുറിച്ച് ചുണ്ടൻ വള്ളങ്ങൾ പായുന്നത്.
മുറ്റത്തെ പൂക്കളത്തിന്റെ വലുപ്പം കൂട്ടുന്ന തിരക്കിലാണ് ഇന്നുമുതൽ കുട്ടികളെല്ലാം. മുക്കൂറ്റിയും തുമ്പയും കൊണ്ടുമാത്രം അലങ്കരിച്ച പൂക്കളം ഇന്നുമുതൽ നാലോ അഞ്ചോ വ്യത്യസ്ത തരം പൂക്കളുമായി അണിഞ്ഞൊരുങ്ങും. നിറമുള്ള ഇലകളും കൂട്ടത്തിൽ സ്ഥാനം പിടിക്കും.
കമ്പോളം ഉണരുന്നതോടെ പുതുവസ്ത്രങ്ങളെടുക്കാനും വീട്ടിലേക്ക് പാത്രങ്ങളടക്കം പുതിയവ എത്തിക്കാനും മലയാളി ഇന്നുമുതൽ ആവേശത്തോടെ ഇറങ്ങും. നാടൊട്ടുക്ക് വള്ളം കളിക്കും പാടത്തെ മറ്റ് കളിക്കൾക്കും തയ്യാറെടുപ്പും ഇന്നുമുതൽ തന്നെ. ചെറുകൃഷിക്കാരുടെ വിളവുകൾ പറിച്ചെടുക്കുന്നതും അവ കമ്പോളത്തിലേക്ക് നീങ്ങുന്നതും ഇതേ ദിനങ്ങളിലാണ്.
Comments