ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മറുപടി നൽകാൻ കേന്ദ്രസർക്കാർ കൂടുതൽ സമയം തേടിയ പശ്ചാത്തലത്തിലാണ് ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക.
എൻഎസ്ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയോ, പെഗാസസ് ചാര സോഫ്റ്റ്വെയർ വാങ്ങിയോ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തണമെന്നാണ് ഹർജികളിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇക്കാര്യത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി നിർണായകമാകും. സാമൂഹ്യ മാദ്ധ്യമങ്ങളിലും ട്വിറ്ററിലും അടക്കം വിഷയത്തെക്കുറിച്ച് ചർച്ച നടത്തുന്നതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദ്യം ചെയ്തിരുന്നു. കൂടാതെ വാർത്തകൾ അല്ലാതെ തെളിവുകൾ എന്തെങ്കിലും ഉണ്ടോ എന്ന് കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരുന്നു.
Comments