കാബൂൾ : അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ തടവിലായിരുന്ന 5000 ത്തോളം ഭീകരരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ്, അൽ ഖ്വായ്ദ ഭീകരരാണ് ഇതിൽ ഏറിയ പങ്കും. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. എന്നാൽ മോചിതരായ തടവുകാരിൽ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം.
കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ പോകുകയയും ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്ത ഭീകരരുടെ ഭാര്യമാർ ഉൾപ്പെടെ എട്ട് പേരെ അഫ്ഗാൻ സൈന്യം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 21 പേരാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ പോയത്.
തുടർന്ന് ഇന്ത്യയിൽ നിന്നുള്ളവരെ തിരികെ നൽകാൻ അഫ്ഗാൻ സർക്കാർ തയ്യാറായെങ്കിലും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാം എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീരുമാനം സ്വീകരിച്ചത്. എന്നാൽ യുഎസ് സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ, ഐഎസ് ഭീകരരെ മോചിപ്പിക്കുകയായിരുന്നു.
ഇവർ മറ്റ് ഏതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരികെ വരാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് കരുതുന്നു. അതിനാൽ അതിർത്തികളിലും തുറമുഖങ്ങളിലും കനത്ത ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments