ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 81 മുത്തുകളുള്ള രുദ്രാക്ഷമാല നഷ്ടപ്പെട്ടതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ തെളിവെടുപ്പിൽ സ്ഥിരീകരണം. ദേവസ്വം ബോർഡ് വിജിലൻസ് എസ്പി പി.ബിജോയി, തിരുവാഭരണം കമ്മീഷണർ എസ്.അജിത് കുമാർ എന്നിവർ നടത്തിയ തെളിവെടുപ്പിലാണ് സ്ഥിരീകരിച്ചത്. മാല മോഷണത്തിനും 23 ഗ്രാം സ്വർണം നഷ്ടപ്പെട്ടതിനും പോലീസ് കേസെടുത്തു.
തിരുവാഭരണങ്ങളുടെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള 81 മുത്തുകളുള്ള മാല കാണാനില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മറ്റൊരു മാല ശേഖരത്തിൽ ഉണ്ട്. ഈ മാല വിളക്കി ചേർത്തതിന്റെയോ പൊട്ടിച്ചതിന്റെയോ ലക്ഷണങ്ങളില്ല. ദേവസ്വം രജിസ്റ്ററിലുള്ള മാലയ്ക്ക് 81 രുദ്രാക്ഷവും 23 ഗ്രാം തൂക്കവുമാണുള്ളത്. ഇപ്പോഴുള്ള മാലയ്ക്ക് 72 മുത്തുകളും 20 ഗ്രാം തൂക്കവുമാണുള്ളത്. ഇത് രജിസ്റ്ററിൽ ഇല്ലാത്ത മാലയാണ്. മാല കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് തിരുവാഭരണം കമ്മീഷണർ പറഞ്ഞു.
വഴിപാടായി കിട്ടുന്ന സ്വർണ ഉരുപ്പടികൾ ദേവസ്വം രജിസ്റ്ററിൽ ചേർത്ത് സ്ട്രോങ് റൂമിൽ സൂക്ഷിക്കുകയാണ് പതിവ്. ഇതും നഷ്ടപ്പെട്ടിട്ടില്ല. കാണാതായ മാല ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വഴിപാടായി സമർപ്പിച്ചതാണ്. പുതുതായി കണ്ടെത്തിയ മാല വിശദമായി പരിശോധിക്കാനും ദേവസ്വം ബോർഡ് വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. തന്ത്രിയുടെ അനുമതി വാങ്ങി മുത്തുകൾ പൊളിച്ച് പരിശോധിക്കാനാണ് തീരുമാനം.
Comments