ഇൻഡോർ: പാകിസ്താനിൽ നിന്നുള്ള സിന്ധി വംശജർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകി. 75 പേർക്കാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്. പാകിസ്താനിൽ നിന്നും കടുത്ത അവഗണനയും ന്യൂനപക്ഷമെന്ന നിലയിൽ കൊടിയ പീഡനവും അനുഭവിച്ച സമൂഹമാണ് ഇന്ത്യയിൽ അഭയം പ്രാപിച്ചത്. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.
മദ്ധ്യപ്രദേശിൽ അഭയാർത്ഥികളായി താമസിച്ചിരുന്നവർക്കാണ് പൗരത്വം ലഭിച്ചത്.ബി.ജെ.പി എം.പി ശങ്കർ ലാൽവാനി, മുൻ എം.എൽ.എ ജിത്തു ജിരാതി, ജില്ലാ കളക്ടർ മനീഷ് സിംഗ് എന്നിവരാണ് സിന്ധി സമൂഹത്തിന് പൗരത്വ രേഖകൾ കൈമാറിയത്.
മുപ്പതു വർഷത്തോളമായി ഇന്ത്യയിൽ അഭയം പ്രാപിച്ചവരാണ് കൂടുതൽ പേരും. പൗരത്വം ലഭിച്ചവർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞു. പാകിസ്താനിൽ നിത്യദുരിതമാണ് തങ്ങൾ അനുഭവിച്ചത്.ന്യൂനപക്ഷങ്ങളെന്ന നിലയിൽ യാതൊരു ആനുകൂല്യവും പാകിസ്താൻ നൽകിയിരുന്നില്ല.സിന്ധികളെ ഏറ്റെടുക്കാൻ തയ്യാറായതിന് ഇന്ത്യൻ സർക്കാറിന് പ്രതിനിധി കൾ നന്ദി അറിയിച്ചു. ഇതുവരെ 600 സിന്ധികൾക്കാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്.
Comments