ന്യൂഡൽഹി: ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് നൽകിയ വാക്ക് പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോ ഒളിമ്പിക്സ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് മുൻപ് കായിക താരങ്ങളുമായി പ്രധനമന്ത്രി വെർച്വലായി സംവദിച്ചിരുന്നു. അന്ന് ഒളിമ്പിക്സിൽ വിജയിച്ച് വന്ന ശേഷം കൂടിക്കാഴ്ച്ച നടത്താമെന്നായിരുന്നു താരങ്ങൾക്ക് പ്രധാനമന്ത്രി നൽകിയ വാക്ക്. പ്രധാനമന്ത്രിയുമായുള്ള ഈ കൂടിക്കാഴ്ച്ചയിലെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സ്വർണമെഡൽ നേട്ടത്തിലേക്ക് എത്തിയ ആത്മവിശ്വാസത്തെ കുറിച്ചാണ് നീരജ് ചോപ്രയോട് പ്രധാനമന്ത്രി ചോദിച്ചത്. ആത്മവിശ്വാസം വരുന്നത് പരിശീലനത്തിൽ നിന്നാണെന്നും തന്റെ പരിശീലനം മികച്ചതാണെന്നുമായിരുന്നു നീരജിന്റെ മറുപടി. വിജയം ഒരിക്കലും തലയ്ക്ക് പിടിക്കരുതെന്നും പരാജയം മനസ്സിൽ കൊണ്ടു നടക്കരുതെന്നും നീരജ് ചോപ്രയോട് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവമായ ചുർമ്മ, അദ്ദേഹം നീരജ് ചോപ്രയ്ക്ക് നൽകുകയും ചെയ്തു.
ടോക്കിയോയിൽ നിന്നും മടങ്ങി വന്ന ശേഷം ഇഷ്ടപ്പെട്ട ഐസ്ക്രീം ഒരുമിച്ച് കഴിക്കാമെന്ന് മോദി ബാഡ്മിന്റൺ താരം സിന്ധുവിന് വാക്ക് നൽകിയിരുന്നു. വനിതാ വിഭാഗം ബാഡ്മിന്റണിൽ വെങ്കലമെഡൽ ജേതാവായി സിന്ധു തിരിച്ചെത്തിയതോടെ പ്രധാനമന്ത്രി ആ വാഗ്ദാനം നിറവേറ്റി. പ്രധാനമന്ത്രിയുടെ കൂടെ ഐസ് ക്രീം കഴിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സിന്ധു ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും സിന്ധു പങ്കുവെച്ചിട്ടുണ്ട്.
ഒളിമ്പിക്സിനൊരുങ്ങിയതിനാൽ നിയന്ത്രണങ്ങൾ പാലിക്കേണ്ടി വന്നുവെന്നും ഐസ്ക്രീം കഴിക്കാറില്ലെന്നും പറഞ്ഞ സിന്ധുവിനോട് അത് കഴിഞ്ഞ് കാണുമ്പോൾ കൂടെ ഐസ്ക്രീം കഴിക്കുമെന്നാണ് അദ്ദേഹം അന്ന് വാഗ്ദാനം ചെയ്തത്. ടോക്കിയോയിലേക്ക് പുറപ്പെടുന്ന താരങ്ങളോട് സംവദിക്കുന്നതിനിടെയായിരുന്നു അത്.
Comments