എറണാകുളം : ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച ലഹരിഗുളികകൾ പിടികൂടി. സംഭവത്തിൽ യുവതിയുൾപ്പെടെ ഏഴ് പേരെ കസ്റ്റഡിയിൽ എടുത്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് എത്തിച്ചതായി എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും, എക്സൈസിന്റെ പ്രത്യേക സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. കാക്കനാട്, തൃക്കാക്കര എന്നിവിടങ്ങളിലെ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവിടെ നിന്നും ഒരു കോടി രൂപ വിലയുള്ള എംഡിഎംഎ ഗുളികകളാണ് പിടിച്ചെടുത്തത്. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് ഇവർ ലഹരിഗുളികകൾ എത്തിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യം പ്രതികളും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.
ആഢംബര കാറുകളിലാണ് ഇവർ കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നത്. അതിർത്തിയിലെ പരിശോധന ഒഴിവാക്കാൻ അക്രമകാരികളായ വിദേശയിനം നായ്ക്കളെയും ഒപ്പം കൂട്ടാറുണ്ട്.
നാല് കിലോ ലഹരിവസ്തുക്കൾ പ്രതികൾ സംസ്ഥാനത്ത് എത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.
Comments