കാബൂൾ: വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാൻ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ. അഫ്ഗാന്റെ പുതിയ വ്യാപാര ബന്ധങ്ങൾ സംബന്ധിച്ചുള്ള പ്രചാരങ്ങൾ തെറ്റാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെയാണ് താലിബാന്റെ വിശദീകരണം.
പാകിസ്താൻ വഴി ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും അവസാനിപ്പിച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ(എഫ്ഐഇഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് ആണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. എന്നാൽ എല്ലാ ലോക രാജ്യങ്ങളുമായും മികച്ച നയതന്ത്ര വ്യാപാരബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ ആഗ്രഹിക്കുന്നതെന്ന് സബീഹുള്ള പറഞ്ഞു. ഇതുവരെ പ്രചരിക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും സബീഹുള്ള മുജാഹിദ് ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്താനിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അവിടെ നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാൻ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണെന്നുമാണ് അജയ് സഹായി പറഞ്ഞിരുന്നത്.
വ്യാപാര രംഗത്ത് ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി ദീർഘ കാലത്തെ ബന്ധമാണുളളത്. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. കച്ചവടത്തിന് പുറമെ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപവുമുണ്ട്. പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റിയയക്കുന്നത്.
Comments