കാബൂൾ: അഫ്ഗാനിസ്താനിലെ പൂട്ടിക്കിടക്കുന്ന ഇന്ത്യൻ എംബസികൾ പരിശോധിച്ച് താലിബാൻ ഭീകരർ. കാണ്ഡഹാറിലേയും ഹെറാത്തിലേയും കോൺസുലേറ്റിൽ രേഖകൾക്കായി പരിശോധന നടത്തിയതായാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. കോൺസുലേറ്റുകളിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ താലിബാൻ ഭീകരർ കടത്തിക്കൊണ്ട് പോവുകയും ചെയ്തു.
രണ്ട് കോൺസുലേറ്റിലേയും എല്ലാ രേഖകളും പരിശോധിച്ചതായാണ് വിവരം. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരേയും ഉദ്യോഗസ്ഥർക്കെതിരേയും ഒരുനടപടിയും ഉണ്ടാകില്ലെന്ന് പറഞ്ഞ താലിബാനാണ് ഇപ്പോൾ ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നത്. അതേസമയം അഫ്ഗാനിസ്താനിലെ പ്രാദേശികമായ ജീവനക്കാരെ വെച്ച് കാബൂളിലെ ഇന്ത്യൻ എംബസി മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
അതിനിടെ അഫ്ഗാനിസ്താനിൽ കുടുങ്ങി കിടക്കുന്ന സഹായം ആവശ്യമുള്ള ഇന്ത്യക്കാർ വിദേശകാര്യമന്ത്രാലയം രൂപീകരിച്ച പ്രത്യേക അഫ്ഗാൻ സെല്ലുമായി ഉടൻ ബന്ധപ്പെടണമെന്ന നിർദ്ദേശം നൽകിയിരുന്നു. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും ഇമെയിൽ ഐഡിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കൻ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേന വിമാനസർവ്വീസ് അനുമതിയ്‌ക്കായി കാത്തുകിടക്കുകയാണ്. നിലവിൽ 300ഓളം മലയാളികൾ ഉൾപ്പെട 1650 പേരാണ് രാജ്യത്തേയ്‌ക്ക് വരാൻ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുള്ളത്. അമേരിക്കയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങും.
Comments