ന്യൂഡൽഹി: ഇന്ത്യക്കാരെ തടഞ്ഞുവെച്ചെന്ന വാർത്ത നിഷേധിച്ച് താലിബാൻ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇന്ത്യക്കാരെ തടഞ്ഞുവെച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വാർത്തകൾ നിഷേധിച്ച് താലിബാൻ വക്താവ് അഹമ്മദുള്ള വാസിഖ് എത്തിയത്. ഇന്ത്യക്കാരെ സമീപത്തെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
നിലവിൽ ഇവർ സുരക്ഷിതരായി കാബൂൾ വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചെന്നും ഇവിടെ നിന്ന് ഉടൻ ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 85 ഇന്ത്യക്കാരെ കാബൂളിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ താജികിസ്താനിലേക്ക് ഒഴിപ്പിച്ചിരുന്നു. രാവിലെ വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് തടഞ്ഞ ഇന്ത്യക്കാരെ താലിബാൻ ട്രക്കുകളിൽ പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവരെ സമീപത്തെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. പാസ്പോർട്ട് അടക്കമുള്ള രേഖകളും താലിബാൻ പരിശോധിച്ചു. അതേസമയം അഫ്ഗാനിസ്താനിലുള്ള എല്ലാ ഇന്ത്യക്കാരേയും വളരെ വേഗം തിരികെയെത്തിക്കാൻ തയ്യാറായിരിക്കുകയാണ് വ്യോമസേന. ഇതിനായി കാബൂൾ വിമാനത്താവളത്തിലേക്ക് കഴിയാവുന്നത്ര ഇന്ത്യക്കാരെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.
കൂടുതൽ വ്യോമസേനാ വിമാനങ്ങൾ കാബൂളിലേക്ക് എത്തിയ്ക്കും. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കിയതിന് പിന്നാലെ കാബൂൾ ഒഴികെ എല്ലാ എംബസി ഉദ്യോഗസ്ഥരേയും ഇന്ത്യ ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസിഡറും നയതന്ത്രജ്ഞരും ഉൾപ്പെടെ 150 പേരെ കാബൂളിൽ നിന്നും എത്തിച്ചിരുന്നു.
Comments