ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്നുള്ള ആക്രമണങ്ങൾക്ക് രാജ്യം തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മുന്നറിയിപ്പ് നൽകി. ഗാസ അതിർത്തിക്ക് സമീപം പലസ്തീനികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഇസ്രായേൽ സൈനികന് പരിക്കേറ്റതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
നമ്മുടെ സൈനികരെയും സാധാരണക്കാരെയും ഉപദ്രവിക്കുന്നവരെ ഇസ്രായേൽ വെറുതെ വിടില്ലെന്നും പ്രതിവാര മന്ത്രിസഭാ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബെന്നറ്റ് പറഞ്ഞു. ഗാസയിലെ ഹമാസ് ഭരണാധികാരികളുമായുള്ള സംഘർഷത്തെക്കുറിച്ച് പരാമർശിച്ച ബെന്നറ്റ്, ഏത് സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്നും മുന്നറിയിപ്പ് നൽകി.
ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് ഇസ്രായേൽ വ്യോമസേന ഗാസ മുനമ്പിൽ വ്യോമാക്രമണം നടത്തിയത്. ഹമാസിന്റെ നാല് ആയുധനിർമ്മാണ, സംഭരണ കേന്ദ്രങ്ങളിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഹമാസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പാലസ്തീനികൾ പങ്കെടുത്തു. പ്രതിഷേധക്കാരിൽ ചിലർ അതിർത്തിക്ക് സമീപം എത്തി, ടയറുകൾ കത്തിക്കുകയും ഇസ്രായേൽ സൈനികർക്ക് നേരെ കല്ലുകളും സ്ഫോടകവസ്തുക്കളും എറിയുകയും ചെയ്തു. ഇതോടെ സൈന്യവും തിരിച്ച് വെടിവെപ്പ് നടത്തി.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കുറഞ്ഞത് 24 പാലസ്തീനികൾക്ക് ഇസ്രായേൽ വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഒപ്പുവെപ്പിക്കാനുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങൾക്കാണ് ഇത് തിരിച്ചടിയായത്.
Comments