കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരരുടെ കയ്യിൽപ്പെടാതെ ഗുരുഗ്രന്ഥ സാഹിബുമായി സിഖ് മത വിശ്വാസികൾ ഇന്ത്യയിലേക്ക്. മൂന്ന് ഗുരുഗ്രന്ഥ സാഹിബുകളാണ് 46 വിശ്വാസികൾക്കൊപ്പം ഇന്ത്യയിലേക്ക് എത്തുന്നത്. തങ്ങളുടെ വിശുദ്ധഗ്രന്ഥത്തേയും സിഖുകാരേയും സംരക്ഷിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഡൽഹിയിലെ സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നന്ദി അറിയിക്കുകയും ചെയ്തു.
കാബൂൾ വിമാനത്താവളം വരെയുള്ള താലിബാന്റെ കനത്ത ഭീഷണി മറികടന്നാണ് ഗുരുഗ്രന്ഥ സാഹിബുമായി വിശ്വാസികൾ വിമാനത്താവളത്തിന് ഉള്ളിൽ സുരക്ഷിതമായി പ്രവേശിച്ചത്. കാബൂൾ വിമാനത്താവളം വഴിയുള്ള യാത്ര വളരെ ദുഷ്‌കരമാണ്. താലിബാൻ ഭീകരരുടെ വലിയ കടമ്പകൾ കടന്നുവേണം വിമാനത്താവളത്തിന് ഉള്ളിൽ പ്രവേശിക്കാൻ. ഈ യാത്രയിൽ മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്.
അതേസമയം അഫ്ഗാനിസ്താനിൽ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലും ഒരു വ്യോമസേന വിമാനത്തിലുമായി ഇതുവരെ നാനൂറിൽ അധികം പേരെയാണ് ജന്മനാട്ടിൽ തികിച്ചെത്തിച്ചത്. ഇന്ത്യയ്‌ക്കാർക്കൊപ്പം തന്നെ നിരവധി അഫ്ഗാനിസ്താനിലെ സിഖ്, ഹിന്ദു മതസ്ഥർക്കും ഇന്ത്യ അഭയം നൽകുന്നുണ്ട്.
താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചെടുത്തതോടെ സിഖുകാരെ ഒഴിപ്പിക്കാൻ ഇന്ത്യയും നേപ്പാളും മാത്രമാണ് സഹായിച്ചിരിക്കുന്നത്. ഗുരുദ്വാരയിൽ അഭയം പ്രാപിച്ച 200 ലധികം സിഖുകാർ കാബൂളിൽ നിന്ന് പലായനം ചെയ്യാൻ കാത്തിരിക്കുകയാണ്. ഇവിടെയുള്ളവരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്നും അവരേയും ഉടൻ രക്ഷപെടുത്തുമെന്നും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Comments