ഗുവാഹത്തി : ഐഐടി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിയായ വിദ്യാർത്ഥിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗുവാഹത്തി ഐഐടിയുടെ ബി ടെക് വിദ്യാർത്ഥിയായ പ്രതിയുടെ ജാമ്യാപേക്ഷ അംഗീകരിച്ചുകൊണ്ടാണ് ഗുവാഹത്തി ഹൈക്കോടതിയുടെ വിധി.
രണ്ടു പേരും സംസ്ഥാനത്തിന്റെയും ഭാവിയുടെയും സമ്പത്ത് ആണെന്നാണ് വിധി പ്രസ്താവിച്ച ജസ്റ്റിസ് അജിത് ബോർതാകുർ പറഞ്ഞത്. 19 നും 21 നും ഇടയിൽ പ്രായമുള്ളവരാണ് ഇരുവരും. ബലാത്സംഗം,വിഷം ഉപയോഗിച്ച് ഉപദ്രവിക്കൽ, വധശ്രമം, ക്രിമിനൽ ഗൂഡാലോചന എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.
ഇരയായ പെൺകുട്ടിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് സുമിത്ര ശർമ്മയും പബ്ലിക് പ്രോസിക്യൂട്ടർ ഡി ദാസും, ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിക്ക് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തു.
30,000 രൂപയും രണ്ടാൾ ജാമ്യത്തിലുമാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാർച്ച് 28 ന് രാത്രിയാണ് പ്രതി ഐഐടി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തത്. പിറ്റേദിവസം അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
Comments