തിരുവനന്തപുരം: ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സ്പീക്കർ എംബി രാജേഷ്. സംഭവത്തെ തുടർന്ന് യുവമോർച്ച ഡൽഹി പോലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ചരിത്ര വസ്തുത പറഞ്ഞതിന് താൻ എന്തിനാണ് മാപ്പ് പറയുന്നതെന്ന് രാജേഷ് ചോദിച്ചു.
‘വാരിയംകുന്നന്റെയും ഭഗത് സിംഗിന്റെയും മരണത്തിലെ സമാനതകളാണ് താൻ താരതമ്യം ചെയ്തത്. വെടിവച്ച് കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നിൽ നിന്ന് വെടിവയ്ക്കണമെന്നാണ് വാരിയംകുന്നൻ പറഞ്ഞത്. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ചാൽ മതിയെന്ന് ഗവർണർക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. ചരിത്ര വസ്തുത പറഞ്ഞതിന് എന്തിനാണ് മാപ്പു പറയുന്നത്. കോലാഹലമുണ്ടാക്കുന്നവർ ചരിത്ര പുസ്തകങ്ങൾ വായിക്കണം. ധ്രൂവീകരണം ഉണ്ടാക്കലാണ് ചിലരുടെ ലക്ഷ്യം. വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് വസ്തുതാ വിരുദ്ധമാണ്’ എന്നാണ് സ്പീക്കർ നൽകിയ വിശദീകരണം.
മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് എംബി രാജേഷ് ഈ വിവാദ പരാമർശം നടത്തിയത്. സ്വന്തം നാട്ടിൽ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് സമമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
എംബി രാജേഷിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയർന്നത്. എംബി രാജേഷ് മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്ന പ്രതിഷേധം. ഞങ്ങളുടെ ഭഗത് സിംഗ് ജിഹാദിയല്ല എന്ന വാചകത്തോടെയായിരുന്ന സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയർന്നു വന്ന പ്രതിഷേധം.
Comments