മസ്‌കറ്റ്: ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് ഒമാൻ നീക്കി. സെപ്റ്റംബർ ഒന്നുമുതലാണ് യാത്രാനുമതി. ഒമാൻ അംഗീകൃത കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുളളു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പ്രവേശനമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
സന്ദർശക, ടൂറിസം വീസയിലുള്ളവർക്ക് പ്രവേശിക്കാനാകില്ല. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച കൊറോണ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ മുതലാണ് ഇന്ത്യക്കാർക്ക് ഒമാൻ പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്. കൊറോണ കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഒമാൻ ഇളവ് അനുവദിച്ചത്.
ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ ഒമാൻ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഒമാനിൽ വരുന്നതിൽ തടസമില്ല. എന്നാൽ കോവാക്സിൻ ഒമാൻ അംഗീകരിച്ചിട്ടില്ല. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണ് ഒമാൻ പ്രവേശനാനുമതി നൽകുക. അവധിക്ക് നാട്ടിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസകരമാണ്.
Comments