ന്യൂഡൽഹി : ഭീകരർ തന്റെ മാതൃസഹോദരനെ നിഷ്കരുണം കൊലപ്പെടുത്തി…. നിവൃത്തിയില്ലാതായതോടെ കുടുംബത്തോടെ രാജ്യം വിട്ടു….. വർഷങ്ങൾക്ക് മുൻപ് താലിബാൻ ഭീകരർ തന്റെ കുടുംബത്തോട് ചെയ്തത് ഓർത്തെടുക്കുമ്പോൾ റിഷാദ് റഹ്മാനിയുടെ മുഖത്ത് ഇപ്പോഴും ഭയയും നിസ്സാഹായതയും കാണാം. ഇന്ന് ഇന്ത്യയിൽ സുരക്ഷിതനായി താമസിക്കുമ്പോൾ റഹ്മാനിയുടെ ചിന്ത മുഴുവൻ താലിബാന്റെ ക്രൂരതകളിൽ നരകിക്കുന്ന അഫ്ഗാൻ ജനതയെക്കുറിച്ചാണ്.
2019 ലാണ് താലിബാന്റെ നിരന്തര ആക്രമണങ്ങളിൽ ഭയന്ന് റഹ്മാനിയും കുടുംബവും അഫ്ഗാനിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തത്. മാതാവിന്റെ സഹോദരന്റെ വേർപാടിനെ തുടർന്നായിരുന്നു ഇത്. ബാൽക്ക് പ്രവിശ്യയിലെ മസ്ഹർ ഇ ഷരീഫിൽ മാതൃസഹോദരനും കുടുംബത്തിനുമൊപ്പം സന്തോഷമായി കഴിഞ്ഞുവരികയായിരുന്നു റഹ്മാനിയും കുടുംബവും. എന്നാൽ താലിബാൻ ഭീകരർ ഇതെല്ലാം ഇല്ലാതാക്കി.
അഫ്ഗാനിൽ ട്രാൻസലേറ്ററായി ജോലി ചെയ്തുവരികയായിരുന്നു റഹ്മാന്റെ മാതൃസഹോദരൻ. ഒരിക്കൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ദേഹത്തെ താലിബാൻ ഭീകരർ ക്രൂരമായി കൊലപ്പെടുത്തി. ഇതോടെ റഹ്മാനിയുടെ കുടുംബത്തിന്റെ സന്തോഷവും ഇല്ലാതെയായി. ശേഷവും താലിബാൻ ആക്രമണങ്ങൾ തുടർന്നതോടെ കുടുംബത്തോടൊപ്പം റഹ്മാനി ഇന്ത്യയിൽ എത്തി.
ഇന്ത്യയിലേക്ക് പലായനം ചെയ്തതുകൊണ്ട് താനും കുടുംബവും സുരക്ഷിതനായെങ്കിലും നിലവിലെ അഫ്ഗാൻ ജനതയുടെ അവസ്ഥ അതിയായ ആശങ്കയുളവാക്കുന്നുണ്ടെന്ന് റഹ്മാനി പറയുന്നു. ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നാണ് താലിബാൻ വാദം. എന്നാൽ സർക്കാരിനൊപ്പം നിൽക്കുന്നവരെയെല്ലാം അവർ ഇല്ലാതാക്കും. അഫ്ഗാന്റെ പതാക ഉയർത്തുന്നവരെ അവർ വെടിവെച്ച് കൊല്ലും. നിവൃത്തിയില്ലാതെയാണ് ആളുകൾ രാജ്യം വിടുന്നതെന്നും റഹ്മാനി വ്യക്തമാക്കി.
Comments