തിരുവനന്തപുരം: ഹിന്ദുവംശഹത്യയായ മാപ്പിളലഹള സാമ്രാജ്യത്വ ശക്തികൾക്ക് എതിരായുള്ള പോരാട്ടമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന കേരളത്തിലെ താലിബാൻ സംഘടനകളെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് ബിജെപി. തുടർഭരണം ലഭിക്കാൻ പിന്തുണ നൽകിയ എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ ശക്തികളോട് ഉദ്ദിഷ്ഠകാര്യത്തിനുള്ള ഉപകാര സ്മരണയാണ് അതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ കടന്നുകൂടിയ വ്യാജന്മാരെയാണ് ഒഴിവാക്കുന്നത്. ഐസിഎച്ച് ആറിന്റെ തീരുമാനത്തെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാനുള്ള നീക്കം ഉപേക്ഷിക്കുകയും വേണം. മലബാർ കലാപകാരികളാരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നില്ല. ധീരദേശാഭിമാനിയായിരുന്ന ഭഗത് സിംഗിനെ കലാപകാരിയോടുപമിച്ചതിന് സ്പീക്കർ എം.ബി.രാജേഷ് ഭാരതജനതയോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാളെ ഭീകരന്മാരായ അജ്മൽ കസബിനെയും അഫ്സൽ ഗുരുവിനെയും യാക്കൂബ്മേമനെയും ഭഗത് സിംഗിനോടുപമിക്കാൻ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. എംബി രാജേഷ് നിയമസഭാ സ്പീക്കറാണെന്നും അതിന്റെ നിലവാരം കാത്തുസൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറയുന്നതും മാപ്പിളകലാപം സ്വാതന്ത്ര്യസമരമാണെന്നാണ്. മഹാത്മജിയെയും ഡോ.അംബേദ്ക്കറെയും ആനിബസന്റിനെയും കെ.പി.കേശവമേനോനെയും, കെ.കേളപ്പനെയും, ആദ്യ കെപിസിസി പ്രസിഡന്റായിരുന്ന കെ . മാധവൻ നായരേയും തള്ളിപ്പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇവരുടെയൊക്കെ അഭിപ്രായത്തിനെതിരാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രസ്താവന. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടുകൾ കേരളത്തിൽ താലിബാനിസത്തെ വളർത്താൻ സഹായിക്കുന്നതാണ്. അധികാരത്തിനുവേണ്ടി രാജ്യദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ നിന്ന് പിന്തിരിയണമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
Comments