ഒട്ടാവ: സഖ്യരാജ്യങ്ങളുടേതടക്കം എല്ലാ വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാതെ കാബൂളിൽ നിന്നും പിൻവാങ്ങില്ലെന്ന തീരുമാനവുമായി കാനഡ. വിദേശരാജ്യങ്ങളുടെ സൈന്യങ്ങൾ ആഗസ്റ്റ് 31ന് ശേഷം അഫ്ഗാനിലുണ്ടാകരുതെന്ന താലിബാൻ അന്ത്യശാസനത്തെ തള്ളിയാണ് കാനഡയുടെ നീക്കം. അമേരിക്കൻ സൈനിക പിന്മാറ്റം ഈ മാസം 31നുള്ളിൽ പൂർത്തിയാക്കാനിരിക്കേയാണ് കാനഡ നയം വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങൾ പിന്മാറിയാലും കാബൂളിൽ നിലവിലുള്ള സൈന്യത്തെ പിൻവലിക്കില്ലെന്നാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയത്.
‘അഫ്ഗാനിസ്ഥാനോടുള്ള കടമ നിലവിലെ അന്തരീക്ഷത്തിൽ തകരുന്നതല്ല. സ്വന്തം പൗരന്മാ രടക്കം എല്ലാ വിദേശ പൗരന്മാരേയും അഫ്ഗാനിൽ നിന്നും പുറത്തെത്തിക്കും. അമേരിക്കൻ സൈന്യം പിന്മാറിയാലും കാബൂളിൽ കാനഡയുടെ സൈനികർ തുടരും.’ ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ഒരോ ദിവസവും തങ്ങൾ പൗരന്മാരുടെ മടക്കയാത്രയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തങ്ങളുടെ പൗരന്മാർക്കൊപ്പം സഖ്യരാജ്യങ്ങളുടെ പൗരന്മാരേയും എന്തുവിലകൊടുത്തും പുറത്തെത്തിക്കുമെന്ന് ട്രൂഡോ പറഞ്ഞു. ജി-7 രാജ്യങ്ങളുടെ അഫ്ഗാൻ നയം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിലാണെന്നും അതിൽ നിന്നും കാനഡ പിന്മാറില്ലെ ന്നുമാണ് ട്രൂഡോ പറയുന്നത്. ഇതുവരെ 500 പൗരന്മാരെയാണ് കാനഡ പുറത്തെത്തിച്ചത്.
Comments