തിരുവനന്തപുരം : ടിപി ചന്ദ്രശേഖരൻ കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ പ്രകീർത്തിച്ച് ആകാശ് തില്ലങ്കേരി. രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവനാണ് കൊടി സുനിയെന്നാണ് ആകാശ് തില്ലങ്കേരി പറഞ്ഞത്. പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കൾ കൊടി സുനിയുടെ കൂടെയുണ്ടെന്നും ആകാശ് ഫേസ്ബുക്കിൽ കുറിക്കുന്നു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലും പങ്കുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.
എന്നാൽ പോസ്റ്റിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ‘ഇനിയും കൊലകളും ബലാത്സംഗവും ചങ്കുറപ്പോടെ നടത്തിക്കോ.’ ലാൽസലാം സഖാവേ എന്ന പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം..
ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ, വർഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ, അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..
പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ…
തരത്തിൽ പോയി കളിക്ക് മക്കളെ .
Comments