കൊച്ചി : അച്ഛൻ മരിച്ചത് അറിയാതെ മൃതദേഹത്തിനരികെ ഇരട്ടക്കുട്ടികൾ നിന്നത് മൂന്ന് മണിക്കൂർ. ചേന്ദമംഗലം വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിനു മുന്നിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെ മകൻ ജിതിൻ (29) ആണ് മരിച്ചത്. എന്നാൽ ഇതറിയാതെ ജിതിന്റെ മൂന്ന് വയസുള്ള ഇരട്ടക്കുട്ടികൾ മൃതദേഹത്തിനരികെ നിന്ന് കരയുകയായിരുന്നു.
ജിതിന്റെ ഇരട്ടക്കുട്ടികളായ ഏയ്ഡനും ആമ്പർലിയും മരിച്ചുകിടക്കുന്ന അച്ഛനു സമീപത്തിരുന്നു കരയുന്നത് പത്രം വിതരണം ചെയ്യാനെത്തിയ ആളാണ് ആദ്യം കണ്ടത്. റിസോർട്ടിൽ ഇവർ താമസിച്ച വീടിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. കോളിംഗ് ബെൽ അടിച്ചെങ്കിലും ആരും വരാത്തതിനെ തുടർന്ന് പരിസരത്തെ വീടുകളിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ജിതിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആറു ദിവസം മുൻപാണ് വി.പി. തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ ജിതിനും മക്കളും താമസിക്കാൻ എത്തിയത്. റഷ്യൻ സ്വദേശിനിയായ ജിതിന്റെ ഭാര്യ ക്രിസ്റ്റീന ജോലി സംബന്ധമായി ബംഗളരൂവിലാണ്. പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കളോടൊപ്പം മുറിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിവരുന്നത് സി.സി. ടി.വി. ദൃശ്യങ്ങളിൽ കാണാം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിൻ വീണുമരിക്കുകയായിരുന്നു എന്ന് പോലീസ് കരുതുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments