കണ്ണൂർ : ഇരിട്ടിയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നൽകാത്തതിന് വനവാസികളെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർ പിടിയിൽ. വീർപ്പാട് സ്വദേശികളായ അനൂപ് കുമാർ, സുനീഷ് എന്നിവരാണ് പിടിയിലായത്. ഈ മാസം 10 നാണ് ഇരുവരും ചേർന്ന് വനവാസികളെ തട്ടിക്കൊണ്ടു പോയത്.
വീർപാട് സ്വദേശികളും കോൺഗ്രസ് അനുഭാവികളുമായ ബാബു, ശശി എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. ആറളം പഞ്ചായത്ത് പത്താം വാർഡിലെ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു ഇവരെ സിപിഎം പ്രവർത്തകർ കടത്തിക്കൊണ്ടു പോയത്. പിന്നീട് ഇവരെ മർദ്ദിച്ച് അവശരാക്കി വഴിയിൽ തള്ളുകയായിരുന്നു.
മർദ്ദനത്തിൽ ശശിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ശശിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും, കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായായിരുന്നു ശശി ചികിത്സയിൽ കഴിഞ്ഞിരുന്നത്.
സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. എന്നാൽ നേതൃത്വം ഇത് തള്ളുകയായിരുന്നു. ഇതിനിടെയാണ് സിപിഎം പ്രവർത്തകർ പിടിയിലായിരിക്കുന്നത്.
Comments