വാഷിങ്ടൺ: താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിൽ നിന്നും അമേരിക്ക ഇതിനോടകം തിരികെയെത്തിച്ചത് 82,300 പേരെയാണെന്ന് വൈറ്റ ഹൗസ്. ഓഗസ്റ്റ് 14 ന് ശേഷം യുഎസിലെത്തിയവരുടെ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,000 പേരെ അമേരിക്കയിൽ എത്തിക്കാനായെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ജൂലൈ മുതലാണ് പൗരന്മാരെ തിരികെയെത്തിക്കാനുള്ള ദൗത്യം അമേരിക്കയാരംഭിച്ചത്. ആകെ 88,000ത്തോളം ആളുകളെ അഫ്ഗാനിൽ നിന്നെത്തിച്ചതായാണ് കണക്ക്. കാബൂൾ വിമാനത്താവളം വഴി ആയിരക്കണക്കിന് പേരെയാണ് യുഎസ് ദിനംപ്രതി രാജ്യത്തെത്തിക്കുന്നത്. അമേരിക്കൻ സ്വദേശികൾ കൂടാതെ അഫ്ഗാനിലെ മാധ്യമപ്രവർത്തകരെയും സ്ത്രീകളെയുമടക്കം അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും യുഎസ് സ്വാഗതം ചെയ്യുന്നുണ്ട്.
ഓഗസ്റ്റ് 31 മുമ്പായി അഫ്ഗാനിൽ അവശേഷിക്കുന്ന അമേരിക്കൻ സൈന്യവും രാജ്യം വിടണമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. അതിനിടെ താലിബാനുമായുള്ള നയതന്ത്ര ബന്ധത്തിന് നീങ്ങുകയാണ് ചൈന. ഇതിന്റെ ഭാഗമായി ഇരുരാജ്യത്തെ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments