കൊച്ചി: പാലിയം വിളംബരത്തിന്റെ വാർഷികാഘോഷം ഇന്ന് നടക്കും. ജന്മംകൊണ്ട് ബ്രാഹ്മണരല്ലാത്തവർക്കും അനുഷ്ഠാന ശീലം കൊണ്ട് ബ്രാഹ്മണ്യം നേടി ക്ഷേത്രപൂജക ളടക്കമുള്ളവയുടെ ആചാര്യരാകാമെന്ന് പ്രഖ്യാപിച്ചതാണ് പാലിയം വിളംബരത്തിന്റെ ചരിത്രപ്രാധാന്യം. പാലിയം വിളംബരം നടന്നതിന്റെ 34-ാം വാർഷികമാണ് ഇന്ന് ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്. 1987 ആഗസ്റ്റ് 26നാണ് പാലിയം വിളംബരം നടന്നത്.
വൈകിട്ട് 7.30ന് ഓൺലൈനായി നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. തന്ത്രി മുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പദ്മശ്രീ എം.കെ. കുഞ്ഞോൽ, കാരുമാത്ര വിജയൻ തന്ത്രി, ഡോ. എം.വി.നടേശൻ, എം.മോഹനൻ, ഉണ്ണികൃഷ്ണൻ കോലേഴി എന്നിവർ പ്രസംഗിക്കും.
എറണാകുളം ജില്ലയിലെ പറവൂരിലെ പാലിയം കോവിലകമാണ് ചരിത്രപരമായ പ്രഖ്യാപനത്തിന് സാക്ഷിയായത്. കേരളക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും ആർ.എസ്.എസ് പ്രചാരകനുമായിരുന്ന പി.മാധവ്ജിയുടെ നേതൃത്വത്തിലാണ് തന്ത്രിപ്രമുഖന്മാരും വൈദിക ആചാര്യന്മാരും ചേന്ദമംഗലത്തെ പാലിയം തറവാട്ടിൽ ഒത്തുകൂടിയത്. ഭാരതീയ വേദ-വൈദിക ശാസ്ത്രങ്ങളും രേഖകളും ഉദ്ധരിച്ചാണ് ആചാര്യന്മാർ ചർച്ചകൾ നടത്തിയത്. നിരവധി സംവാദങ്ങളിലൂടെ കർമ്മംകൊണ്ടുള്ള ബ്രാഹ്മണ്യ യോഗ്യത ആചാര്യന്മാർ തെളിയിച്ചു. അത് പ്രമാണമാക്കിയാണ് വിളംബരം നടത്തിയതെന്നും ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷൻ എം.മോഹനൻ പറഞ്ഞു.
Comments