കണ്ണൂർ : മൊബൈൽ ഫോണിൽ റേഞ്ച് ലഭിക്കുന്നതിനായി മരത്തിൽ കയറിയ വിദ്യാർത്ഥിയ്ക്ക് താഴെ വീണ് ഗുരുതര പരിക്ക്. കണ്ണവം വനമേഖലയിലെ പന്നിയോട് വനവാസി കോളനിയിൽ താമസിക്കുന്ന പി. അനന്തു ബാബുവാണ് മരത്തിൽ നിന്നും വീണത്. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സഹോദരിയുടെ പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കുന്നതിന് വേണ്ടിയായിരുന്നു മരത്തിൽ കയറിയത്. എന്നാൽ ഇതിനിടെ നിയന്ത്രണം വിട്ട് താഴെ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൂത്തുപറമ്പിലെ ആശുപത്രിയിലും , പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
110 ഓളം കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. ഇവിടെ 72 ഓളം വിദ്യാർത്ഥികളാണ് ഉള്ളത്. മൊബൈൽ റേഞ്ചില്ലാത്തതിനാൽ ഏറുമാടങ്ങളിൽ ഇരുന്നായിരുന്നു ഇവർ പഠിച്ചിരുന്നത്. മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണെന്ന കാര്യം നിരവധി തവണ കോളനിവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. കോളനിയിലേക്ക് പ്രവേശിക്കാൻ നല്ല റോഡ് പോലും ഇല്ലെന്ന് കോളനിവാസികൾ പറയുന്നു.
Comments