കാബൂൾ: അഫ്ഗാനിസ്താനിലെ ഇരട്ട ചാവേറാക്രമണത്തിൽ മരണസംഖ്യ ഉയരുന്നു. 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് വിവരം. സൈന്യത്തിലെ 20 പേർക്ക് പരിക്കേറ്റതായും പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ 60 അഫ്ഗാൻ സ്വദേശികൾ ബോംബാക്രമണത്തിൽ മരിച്ചതായും 150ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരരാണെന്നാണ് താലിബാന്റെ ആരോപണം. അതേസമയം മൂന്നാമതും സ്ഫോടനം നടന്നിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കാബൂളിലെ വിമാനത്താവളത്തിൽ അബ്ബെ ഗേറ്റിന് സമീപമാണ് ആദ്യ സ്ഫോടനം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റത് ഈ സ്ഫോടനത്തിലാണ്. ഇതിന് പിന്നാലെ വിമാനത്താവളത്തിന് അടുത്തുള്ള ബാരോൺ ഹോട്ടലിന് സമീപവും ചാവേർ ആക്രമണമുണ്ടായി. സംഭവത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. സ്ഥിതിഗതികൾ രൂക്ഷമായ പശ്ചാത്തലത്തിൽ പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അഫ്ഗാനിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിരവധി പേർ വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ സ്ഫോടന സാധ്യതയുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ശരിവക്കുന്നതാണ് കാബൂളിലുണ്ടായ ചാവേർ ആക്രമണം.
Comments