കണ്ണൂർ: നെറ്റ് വർക്ക് ലഭിക്കാൻ മൊബൈൽ ഫോണുമായി ഉയരമുള്ള മരത്തിൽ കയറി താഴെ വീണ് വിദ്യാർത്ഥിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ പന്ന്യോട് കുറിച്യ ആദിവാസി കോളനിയിൽ അനന്തു ബാബുവാണ് കൊമ്പ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുള്ളത്. സംഭവത്തെ ഗുരുതരമായ സാമൂഹ്യപ്രശ്നമായിട്ടാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചത്.
സംഭവത്തിന്റെ വിശദവിവരങ്ങൾ അന്വേഷിക്കാനും വിവരം ധരിപ്പിക്കാനുമാണ് ഉത്തരവിട്ടത്. കണ്ണൂർ ജില്ലാ കളക്ടർ നേരിട്ട് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിലെ പന്ന്യോട് ആദിവാസി കോളനി മേഖലയിലെ ശോച്യാവസ്ഥയും സംഭവത്തോടനുബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. ഇതിന് മുൻപും ഒരു കുട്ടി ഇതുപോലെ വീണ് കാലിന് പരിക്കേറ്റിരുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിട്ടുണ്ട്.
നൂറുകണക്കിന് വിദ്യാർത്ഥികളുള്ള ഈ പ്രദേശത്ത് മൊബെൽ കവറേജ് ലഭിക്കുന്നില്ലെന്നത് കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എഴുപതിലധികം കുട്ടികൾക്ക് പഠനം കഴിഞ്ഞ വർഷം മുടങ്ങി. കുട്ടികളും കടുത്ത നിരാശയിലാണ്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. പെൺകുട്ടികളടക്കം നിരവധിപേർ ഏറുമാടങ്ങളിലിരുന്ന് പഠിക്കേണ്ട സാഹചര്യം അത്യന്തം മോശമായ സാമൂഹ്യ സാഹചര്യമാണ് വെളിപ്പെടുത്തുന്നതെന്നാണ് മനുഷ്യാവകാശ കമ്മീഷൻ എടുത്തു പറയുന്നത്.
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പെട്ട കണ്ണവം വനമേഖലയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. പന്ന്യോട് കുറിച്യ ആദിവാസി കോളനിയിലെ പത്താം ക്ലാസ് പാസായ പി. അനന്തു ബാബു പഠനാവശ്യത്തിനാണ് മരത്തിൽ കയറിയത്. മൊബൈലിന് റേഞ്ച് ലഭിക്കാനായിട്ടാണ് മരത്തിൽ കയറിയത്. ഇരുൾ മരത്തിന്റെ പത്ത് മീറ്റർ ഉയരത്തിൽ നിന്നും കാൽ തെന്നി താഴേ പാറക്കൂട്ടത്തിലേക്കാണ് അനന്തു വീണത്. കുട്ടിയെ കൂത്തുപറമ്പും കണ്ണൂരുമുള്ള സർക്കാർ ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും സൗകര്യങ്ങളില്ലെന്ന് അറയിച്ചതോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നട്ടെല്ലിനാണ് സാരമായി പരിക്കേറ്റത്. കോളനിയിലെ പഠന സൗകര്യങ്ങളുടെ അപര്യാപ്തതെക്കുറിച്ച് മുഖ്യമന്ത്രിക്കും കളക്ടർക്കും നിവേദനം നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് അനന്തുവിന്റെ മാതാപിതാക്കൾ പറയുന്നത്.
Comments