കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾക്ക് ആഫ്രിക്കയിലെ സ്വർണ ഖനിയിൽ നിക്ഷേപമുള്ളതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. കൂട്ടുപ്രതികളാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നടത്തിയത് എന്നാണ് വിവരം.
കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ വ്യക്തിയ്ക്കാണ് ഖനിയിൽ നിക്ഷേപമെന്നാണ് റിപ്പോർട്ടിലുള്ളത്. ആഫ്രിക്കയിലെ സിയറ ലിയോണയിലെ ഖനിയിലാണ് നിക്ഷേപം. ഇയാൾക്കൊപ്പം രാഷ്ട്രീയ രംഗത്തെ പ്രമുഖരും നിക്ഷേപം നടത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായാണ് സൂചന.
ചോദ്യം ചെയ്യലിൽ സ്വർണഖനിയിലെ നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഇയാൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. അതിനാൽ ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന വിലയിരുത്തലിലായിരുന്നു അന്വേഷണ സംഘം.
Comments