തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൊറോണ പ്രതിദിന കേസുകളും ടിപിആറും ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി യോഗം ചേരുന്നത്. യോഗത്തിൽ നിയന്ത്രണങ്ങളും ചർച്ചാ വിഷയമാകും.
രോഗവ്യാപന തോത് ഉയർന്നതോടെ നാളെ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളിൽ ലോക്ഡൗൺ തുടരണോയെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾക്ക് സാദ്ധ്യതയില്ല. നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കാമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സംസ്ഥാനത്ത് 30,000ത്തിന് മുകളിലാണ് പ്രതിദിന കേസുകളുടെ എണ്ണം. 19 മുകളിലാണ് ടിപിആർ. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് സർക്കാർ ആലോചനയെന്നാണ് വിവരം. കേരളത്തിൽ വരുന്ന രണ്ട് ആഴ്ച നിർണായകമാണെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ മുന്നറിയിപ്പ് കൂടി പരിഗണിച്ചാകും യോഗത്തിലെ തീരുമാനങ്ങൾ.
അതേസമയം കഴിഞ്ഞ ഓണക്കാലത്തും സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായിരുന്നതായാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കുന്നത്. ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Comments