കാബൂൾ: അമേരിക്കയോടുള്ള പകമുഴുവൻ പുറത്തെടുത്ത് താലിബാൻ. അൽഖ്വായ്ദയ്യെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയാണ് താലിബാൻ ഇറക്കിയത്. വേൾഡ് ട്രേഡ് സെന്റർ തകർത്ത 9/11 സംഭവത്തിൽ ഒസാമ ബിൻ ലാദന് പങ്കുള്ളതായി യാതൊരു തെളിവുമില്ലെ ന്നാണ് താലിബാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘ഒസാമ ബിൻ ലാദൻ അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു. ആ സമയം ലാദന്റെ ആസ്ഥാനം അഫ്ഗാനിസ്താൻ ആയിരുന്നു. 9/11 സംഭവത്തിൽ ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരരെ അമേരിക്കയ്ക്ക് കൈമാറാൻ ബിൻലാദൻ ഒരുക്കമല്ലായിരുന്നു. ഇതാണ് ശത്രുത വർദ്ധിക്കാൻ കാരണം.അല്ലാതെ ലാദൻ നേരിട്ട് അമേരിക്കയിലെ ഭീകരാക്രമണത്തിൽ പങ്കാളിത്തം വഹിച്ചിട്ടില്ല.’ താലിബാൻ നേതാവ് ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2011ലാണ് അമേരിക്കയുടെ നേവൽ കമാന്റോസംഘം ബിൻലാദനെ അബോട്ടാബാദിൽ വെച്ച് കൊലപ്പെടുത്തിയത്. എന്നാൽ അമേരിക്കൻ സാന്നിദ്ധ്യം കുറഞ്ഞതോടെ സിറിയയിലും പാകിസ്താനിലും നിലയുറപ്പിച്ചിരുന്ന അൽഖ്വായ്ദ സംഘം അഫ്ഗാനിലേക്ക് നീങ്ങിക്കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിലെ അൽഖ്വായ്ദയുടെ ബന്ധമാണ് താലിബാൻ ഉപയോഗപ്പെടുത്തുന്നത്.
താലിബാന് കാര്യമായ ശക്തിയില്ലാത്ത എല്ലാ ചെറുപ്രദേശങ്ങളും ഇനി അൽഖ്വായ്ദയുടേയും ഐ.എസിന്റേയും നിയന്ത്രണത്തിലാകും. സിറിയയിൽ നിന്നും പാകിസ്താനിൽ നിന്നും സുപ്രധാന ഭീകരസംഘടനകളുടെ നേതാക്കളെല്ലാം കാബൂളിൽ എത്തിയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments