ന്യൂഡൽഹി: അത്യാധുനിക ആയുധങ്ങളുമായി ഇന്ത്യൻ വ്യോമസേന കരുത്തുകൂട്ടുന്നു. സൈനികർക്കായി 70,000 ഏ.കെ-103 അസോൾട്ട് റൈഫിളുകളാണ് വ്യോമസേന അടിയന്തിരമായി വാങ്ങുന്നത്. റഷ്യയുമായിട്ടാണ് കരാർ ഒപ്പിട്ടത്. നിലവിൽ ഉപയോഗിക്കുന്ന റൈഫിളുകൾ മാറ്റി പുതിയത് ഉപയോഗിക്കാനാണ് നിർദ്ദേശം. നാവികസേനയുടെ കമാന്റോ വിഭാഗം അതിർത്തിയിലെ ഭീകരവേട്ടയ്ക്കായി ഏ.കെ.103 റൈഫിളുകൾ നിലവിൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ലോകപ്രസിദ്ധമായ ഏ.കെ.-47 റൈഫിളുകളേക്കാൾ ദൂരപരിധിയും പ്രഹരശേഷിയുമുള്ളതാണ് 103, 203 വിഭാഗങ്ങൾ. ആഗോളതലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷാസൈനികർ ഉപയോഗിക്കുന്നത് ഈ വിഭാഗത്തിലെ തോക്കുകളാണ്.
ഇന്ത്യൻ വ്യോമസേനയുടെ സ്ഥിരം ആവശ്യത്തിന് ഒന്നരലക്ഷം റൈഫിളുകളാണ് വേണ്ടത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ റൈഫിളുകൾ റഷ്യ കൈമാറുമെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. ഇതിനൊപ്പം ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിക്കാൻ തീരുമാനിച്ച ഏ.കെ.-203 റൈഫിളുകളും ഉടൻ സൈനികർക്ക് ലഭ്യമാക്കുമെന്നാണ് സൂചന. ഇന്ത്യൻ കരസേനയ്ക്ക് ആവശ്യമുള്ള ആറരലക്ഷം റൈഫിളുകളാണ് ഏ.കെ.-203 വിഭാഗത്തിൽ നിർമ്മിക്കുന്നത്. ഇതിൽ നിന്നാണ് വ്യോമസേനയ്ക്കും ആയുധം പങ്കുവെയ്ക്കുക.
ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് 300 കോടിരൂപയാണ് ചിലവിടുന്നത്. ജമ്മുകശ്മീർ, ശ്രീനഗർ, ലഡാക് മേഖലയിലെ വ്യോമതാവളങ്ങളിലേക്കാണ് ആദ്യഘട്ടത്തിലെത്തുന്ന റൈഫിളുകൾ നൽകുക. അതിർത്തിയിലെ വ്യോമസേനാ താവളങ്ങൾ ഭീകരർ ലക്ഷ്യമിടുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. കൂടുതൽ പ്രഹര ശേഷിയുള്ളതിനാലാണ് പുതിയ റൈഫിളുകൾ വ്യോമസേന സ്വന്തമാക്കുന്നത്.
ലഡാക് സംഘർഷങ്ങളെ തുടർന്നാണ് ഇന്ത്യൻ സേനകൾ പുതിയ ആയുധങ്ങൾ ഉപയോഗി ക്കാൻ തീരുമാനമെടുത്തത്. അമേരിക്കയുടെ സിഗ് സോവർ, നെഗേവ് ലൈറ്റ് മെഷീൻ ഗൺസ് എന്നിവയുടെ 16,000 എണ്ണം ലഡാക്കിലേക്ക് അടിയന്തിരമായി ലഭ്യമാക്കിയിരുന്നു.
Comments