ന്യൂഡൽഹി: കൊറോണ ബാധിതരായവർ കോവാക്സിന്റെ ഒറ്റ ഡോസ് വാക്സിൻ കുത്തിവെച്ചാൽ വൈറസ് ബാധിക്കാത്തവർക്ക് കൊടുക്കുന്ന രണ്ട് ഡോസിന് തുല്യമാണെന്ന് പഠനം. ഐസിഎംആർ നടത്തിയ പ്രാരംഭ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സാർസ്കോവ് 2 നേരത്തെ ബാധിച്ച വ്യക്തികളിൽ ബിബിവി 12 വാക്സിനുളള ആന്റിബോഡി പ്രതികരണം കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഫെബ്രുവരി മുതൽ മെയ് വരെയുളള കാലയളവിനുളളിൽ കോവാക്സിൻ സ്വീകരിച്ച നേരത്തെ രോഗബാധിതരായ 114 ആരോഗ്യപ്രവർത്തകരുടെയും മുൻനിര പോരാളികളുടെയും രക്തസാമ്പിളുകളാണ് പഠനവിധേയമാക്കിയത്.
സാർസ്കോവ് 2 ന്യൂക്ലിയിയോ പ്രോട്ടീൻ-നിർദിഷ്ട ഐജിജി , ന്യൂട്രലൈസിങ് ആന്റിബോഡികൾ എന്നിവ കണക്കാക്കാൻ സെറം സാമ്പിളുകൾ ഉപയോഗിച്ചു. കൊറോണ മുമ്പ് ബാധിച്ചവർക്ക് ഒറ്റ ഡോസിന് ശേഷം ആന്റിബോഡി നിലയും നാബ് ബൈൻഡിങ് ഇൻഹിബിഷൻ നിലയും രണ്ട് ഡോസ് സ്വീകരിച്ച വൈറസ് ബാധിക്കാത്തവരെ പോലെ സമാനമാണെന്ന് പഠനത്തിൽ കണ്ടെത്തി.
രണ്ട് പേർ ഒഴികെ മുമ്പ് അണുബാധയുളള മിക്കവാറും വ്യക്തികൾക്കും വാക്സിനേഷൻ സമയത്ത് ആന്റിബോഡി കണ്ടെത്തി. ഐസിഎംആറിന്റെ പ്രാഥമിക കണ്ടെത്തൽ പ്രകാരം സാർസ് 2 മുമ്പ് ബാധിച്ചവരിൽ ഒരു ഡോസ് ബിബിവി152 വാക്സിൻ ശുപാർശ ചെയ്യാം. ഇങ്ങനെ ചെയ്താൽ വൈറസ് ബാധിക്കാത്തവർക്ക് വലിയ തോതിൽ കൊറോണ വാക്സിൻ വിതരണം ചെയ്യാൻ സഹായമാകുമെന്നും പ്രാഥമിക പഠനത്തിൽ വ്യക്തമാക്കുന്നു.
Comments