തിരുവനന്തപുരം : പ്രധാനമന്ത്രി ആവാസ് യോജന – ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പതിനായിരത്തോളം വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ അംഗീകാരം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത് . 10,653 വീടുകൾ നിർമ്മിക്കാൻ 426.12 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര ഭവനനഗരകാര്യ സെക്രട്ടറി അധ്യക്ഷനായ സമിതി അംഗീകരിച്ചത്. സംസ്ഥാനത്ത് 11,011 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണു വിലയിരുത്തൽ
84 നഗരസഭകളിൽനിന്നു ലഭിച്ച വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലാണ് വീടുകൾ നിർമ്മിക്കാൻ അംഗീകാരം നൽകിയത് . ഇതു കൂടാതെ നിശ്ചിത തുക ചെലവിട്ട് നടത്തുന്ന ഭവനനിർമാണം , ഭവനവിപുലീകരണം എന്നിവയ്ക്കായി ലഭിച്ച പദ്ധതി രൂപരേഖകൾ കൂടി ഉൾപ്പെടുത്തി ആകെ 455.89 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
അഫോർഡബിൾ ഹൗസിങ് ഇൻ പാർട്ട്നർ ഷിപ്പ് ഘടകത്തിൽ ഉൾപ്പെടുത്തി പയ്യന്നൂർ, ആന്തൂർ, കൂത്താട്ടുകുളം, കൊല്ലം, കട്ടപ്പന എന്നീ 5 നഗരസഭകൾ സമർപ്പിച്ച 196 ഭവനങ്ങൾ നിർമ്മിക്കുന്നതിനുള്ള 27.34 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
ആലപ്പുഴ, കൊയിലാണ്ടി, കണ്ണൂർ, അടൂർ എന്നീ 4 നഗരസഭകളുടെ 162 ഭവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള 2.43 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. 21 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള ഭവനങ്ങളെ 30 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഭവനങ്ങളാക്കി മാറ്റുന്നതിനായി 1.5 ലക്ഷം രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി
Comments