ന്യൂഡൽഹി: അഫ്ഗാൻ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അഫ്ഗാനിലെ മാറുന്ന സാഹചര്യം വെല്ലുവിളിയാണ്. അതിനാൽ പ്രതിരോധ തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ സൈനിക പരിശീലന കേന്ദ്രമായ ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയോജിത സൈനിക സംഘങ്ങളെ സജ്ജമാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയം ഗൗരവകരമായി പരിശോധിക്കുന്നുണ്ട്. ശത്രുക്കൾക്കെതിരെ പോരാടാൻ ഈ സംയോജിത സംഘങ്ങൾ സജ്ജമായിരിക്കും. കൂടാതെ യുദ്ധങ്ങൾക്കിടയിൽ പെട്ടന്നുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ ഇത് സഹായിക്കുമെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
അതിനിടെ അഫ്ഗാനിസ്തന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന മുന്നറിയിപ്പ് അധികൃതർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ജമ്മു കശ്മീർ അടക്കമുള്ള സ്ഥലങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജെയ്ഷെ മുഹമ്മദിന്റെ ഉന്നത നേതാക്കളും താലിബാൻ നേതൃത്വവും തമ്മിൽ ഇതിനോടകം തന്നെ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ജെയ്ഷെ മുഹമ്മദിന് താലിബാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
Comments