ടോക്കിയോ: ഡിസ്ക്കസ് ത്രോയിൽ ഇന്ത്യൻ താരത്തിന്റെ വെങ്കലമെഡൽ നേട്ടം അസാധുവാക്കി. ഡിസ്ക്കസ്ത്രോ എഫ്-52 വിഭാഗത്തിൽ കുറിച്ച ഏഷ്യൻ റെക്കോഡ് പ്രകടനമാണ് അസാധുവായത്. വിനോദിന്റെ ശാരീരിക ക്ഷമത എഫ് 52ൽ എന്ന വിഭാഗത്തിൽ പങ്കെടുക്കുന്നതിനേക്കാൾ മികച്ചതാണെന്ന പരാതിയിലാണ് തീരുമാനം.
സാങ്കേതിക പ്രശ്നമായി ഉയർന്ന പരാതിയെ തുടർന്ന് മെഡൽ ദാന ചടങ്ങും പാരാലിമ്പിക്സ് കമ്മറ്റി ഇന്നലെ മാറ്റിവച്ചിരുന്നു. വിശദമായ പരിശോധനയിലാണ് സാങ്കേതിക പിഴവ് ബോദ്ധ്യപ്പെട്ട സംഘാടകർ മെഡൽ അസാധുവാക്കിയത്. ശരീരത്തിലെ മസിലുകളുടെ ശക്തിയെ ആധാരമാക്കിയാണ് ശാരീരിക അവശതയുടെ മാനദണ്ഡം കണക്കാക്കുന്നത്. ശരീരം ചലിപ്പിക്കാനുള്ള കഴിവ്, കാൽമുട്ടിന്റ പ്രശ്നം, കാലിന്റെ നീളക്കുറവ്, ഇരുന്ന് ചെയ്യുമ്പോൾ ശരീരത്തിന്റെ ബലക്കുറവ് എന്നിവയെല്ലാം ഈ വിഭാഗത്തിൽ പരിഗണിക്കും. നട്ടെല്ലിന് ക്ഷതം, കഴിത്തിലെ എല്ലിന്റെ ക്ഷതം, കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നതുമൂലമുള്ള ശാരീരികമായ സന്തുലനത്തിന്റെ കുറവ്, മറ്റ് ഞെരമ്പു സംബന്ധമായ പ്രശ്നങ്ങളോ നാഡീസംബന്ധമായ പ്രശ്നങ്ങളോ മൂലം അവശത അനുഭവിക്കുന്നവരയാണ് എഫ്-52 വിഭാഗത്തിൽ പെടുത്തുക. വിനോദ് ഇത്തരം വിഭാഗത്തേക്കാൾ മെച്ചപ്പെട്ട ശാരീരിക ക്ഷമതയുള്ള വ്യക്തിയാണെന്നാണ് മത്സരിച്ച മറ്റുള്ളവർ പരാതിയിൽ ഉന്നയിച്ചത്.
19.91 മീറ്റർ എറിഞ്ഞാണ് വിനോദ് കുമാർ വെങ്കല മെഡലിന് അർഹനായിരുന്നത്. പുതിയ ഏഷ്യൻ റെക്കോഡും ഈ പ്രകടനത്തിലൂടെ വിനോദ് കുമാർ കുറിച്ചിരുന്നു. ആറ് ശ്രമങ്ങളിൽ അഞ്ചാമത്തേതിലാണ് മികച്ച ദൂരം വിനോദ് കുമാർ കണ്ടെത്തിയത്. 17.46 മീറ്റർ, 18.32, 17.80, 19.12, 19.91, 19.81 എന്നിങ്ങനെയായിരുന്നു ഓരോ ശ്രമത്തിലും കുറിച്ച ദൂരം. 20.02 മീറ്റർ എറിഞ്ഞ പോളണ്ട് താരമാണ് സ്വർണത്തിന് അർഹനായത്. 19.98 മീറ്റർ എറിഞ്ഞ ക്രൊയേഷ്യൻ താരം വെളളി മെഡലിനും അർഹനായി.
എന്നാൽ എഫ് 52 കാറ്റഗറിയിൽ വിനോദ് കുമാറിന്റെ ക്ലാസിഫിക്കേഷനിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്നും നാല് ദിവസങ്ങൾക്ക് മുൻപാണ് ക്ലാസിഫിക്കേഷൻ പൂർത്തിയായതെന്നും പാരാലിംപിക്സിലെ ടീം ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് അർഹൻ ബഗതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Comments