കാബൂൾ: അഫ്ഗാനിസ്താനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ആഘോഷമാക്കി താലിബാൻ. കാബൂളിൽ നിന്ന് അവസാന വിമാനവും പറന്നുയർന്നതോടെ ആകാശത്തേയ്‌ക്ക് വെടിയുതിർത്തായിരുന്നു താലിബാന്റെ ആഹ്ലാദപ്രകടനം. അമേരിക്കൻ സേന പിന്മാറിയതോടെ കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണവും പൂർണമായി താലിബാൻ ഭീകരരുടെ കൈകളിലായി.
താലിബാന്റെ വെടിയുതിർത്തുള്ള ആഘോഷം ഒരു മണിക്കൂറോളം നേരം നീണ്ടു നിന്നിരുന്നു. ചരിത്രം സൃഷ്ടിച്ചെന്നും ഇപ്പോഴാണ് അഫ്ഗാൻ കൂടുതൽ സ്വതന്ത്രമായതെന്നും താലിബാൻ വക്താവ് സബിയുളള മുജാഹിദ് പറഞ്ഞു. ചരിത്രപരമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്നാണ് മുതിർന്ന താലിബാൻ വക്താവ് അനസ് ഹഖാനി പ്രതികരിച്ചത്.
എന്നാൽ നിയന്ത്രണം പൂർണമായും താലിബാന്റെ കൈകളിലായതോടെ തനിനിറം താലിബാൻ കാണിച്ച് തുടങ്ങിയെന്ന ആക്ഷേപമാണ് ഉയരുന്നത്. അഫ്ഗാനിലെ സ്ത്രീകൾ ഭയന്നതുപോലെ താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരായുള്ള വിലക്കുകളാണ് അതിൽ പ്രധാനം. ഇതിന് പുറമെ മാദ്ധ്യമ സ്വാതന്ത്ര്യത്തിനുമെതിരായ പ്രവർത്തനങ്ങളാണ് താലിബാനിൽ നടക്കുന്നതും.
20 കൊല്ലത്തിന് ശേഷമാണ് അമേരിക്കൻ സൈന്യം പൂർണമായും അഫ്ഗാനിസ്താൻ വിടുന്നത്. അമേരിക്കൻ അംബാസഡർ റോസ് വിൽസണും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതുവരെ 1,23,000 പേരെ രക്ഷപെടുത്തിയതായി അമേരിക്ക അറിയിച്ചു. അതേസമയം 2001 മുതലുള്ള അഫ്ഗാൻ യുദ്ധത്തിൽ 2461 യുഎസ് സൈനികരാണ് മരിച്ചത്.
Comments