ഹൈദരാബാദ്: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ സ്ത്രീക്ക് നേരെ ആൾക്കൂട്ടാക്രമണം നടന്ന സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത്. തെലങ്കാനയിലെ സൂര്യപേട്ടിന് സമീപമുള്ള തെരുവിലായിരുന്നു സംഭവം. അറസ്റ്റിലായ അഞ്ച് പേരും സ്ത്രീകളാണ്. ഇതുകൂടാതെ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
സൂര്യപേട്ടിനടുത്ത് സ്ഥിതിചെയ്യുന്ന രാജനായ്ക് തണ്ടയിൽ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ ജൂണിലുണ്ടായ കൊലപാതക കേസിലെ പ്രതികളിൽ ഒരാളാണ് ആക്രമണത്തിന് ഇരയായ സ്ത്രീ. 40കാരനായ ശങ്കർ നായിക്കിന്റെ കൊലപാതകത്തിൽ ആറ് പേരായിരുന്നു പ്രതി ചേർക്കപ്പെട്ടത്.
കേസിൽ പിന്നീട് ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ 36കാരിയായ സ്ത്രീ സൂര്യപേട്ടിലെ തന്റെ സഹോദരിയുടെ വീട്ടിൽ താമസമാക്കി. ബന്ധുക്കളുടെ ഭീഷണിയെ തുടർന്ന് രാജനായ്ക് തണ്ടയിലേക്ക് ഇവർ വന്നിരുന്നില്ല. എന്നാൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പ്രദേശത്തേക്ക് ഇവരെത്തിയ വിവരം ബന്ധുക്കൾ അറിയാനിടയായി. തുടർന്ന് കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞും തല്ലിച്ചതച്ചും പ്രതിയെ അവശയാക്കിയ ബന്ധുക്കൾ സ്ത്രീയുടെ വസ്ത്രങ്ങളും കീറിപ്പറിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരു സ്ത്രീ തന്നെയാണ് വസ്ത്രങ്ങൾ വലിച്ചെടുത്തത്. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതി സൂര്യപേട്ടിലെത്തുകയും ചികിത്സ തേടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഭവത്തിൽ കേസെടുത്ത് അക്രമികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments