കൊച്ചി: പുതുവൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. രാവിലെ ആറു മണിയോടെയാണ് സെന്റ് ആന്റണീസ് എന്ന വള്ളം മുങ്ങിയത്. 48 മത്സ്യബന്ധന തൊഴിലാളികളാണ് മുങ്ങിയ വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരേയും രക്ഷപെടുത്തിയിട്ടുണ്ട്. പുതുവൈപ്പിനിൽ നിന്ന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് മാറിയാണ് വള്ളം മറിഞ്ഞത്.
അഞ്ച് മണിയോടെയാണ് വൈപ്പിനിൽ നിന്നും വള്ളം മത്സ്യബന്ധനത്തിനായി പോകുന്നത്. നേരത്തെ മുങ്ങിയ വള്ളത്തിന്റെ അവശിഷ്ട ഭാഗങ്ങളിൽ ഇടിച്ച് മുങ്ങുകയായിരുന്നു. ഉടൻ തന്നെ മറ്റ് മത്സ്യബന്ധന ബോട്ടുകളിലുള്ളവർ എത്തി വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. ഒരാളുടെ നില ഗുരുതരമായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അപകട നില തരണം ചെയ്തതായും മത്സ്യത്തൊഴിലാളികൾ അറിയിച്ചു.
നേരത്തെ അപകടത്തിൽപ്പെട്ട ബോട്ടുകളുടേയും വള്ളത്തിന്റേയും അവശിഷ്ടങ്ങൾ കടലിലും കായലിലും ഇപ്പോഴും അടിഞ്ഞ് കിടക്കുകയാണെന്നും ഇത് പല അപകടങ്ങൾക്കും വഴിയൊരുക്കുന്നതായും വിമർശനം ഉയരുന്നുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊതുപ്രവർത്തകർ അറിയിച്ചു.
Comments