എരുമേലി: കള്ളനെ തിരഞ്ഞെത്തിയ പോലീസ് ‘കള്ളനെ അറിയുമോയെന്ന്’ ചോദിച്ചത് കള്ളനോട് തന്നെ. എന്നാൽ ഫോട്ടോയിൽ ഉള്ളയാൾ പണ്ടേ ജോലിയൊക്കെ നിർത്തിപ്പോയെന്നായിരുന്നു കള്ളന്റെ മറുപടി. പ്രതിയുടെ ഫോട്ടോയുമായി വലഞ്ഞ പോലീസ് ഒടുവിൽ കള്ളനെ മനസിലാക്കി എത്തിയപ്പോഴേക്കും കള്ളൻ സ്ഥലം വിട്ടു. ഒടുവിൽ തൊണ്ടിമുതൽ മാത്രമാണ് പോലീസിന് ലഭിച്ചത്.
എരുമേലി കനകപ്പാലത്താണ് സംഭവം. ഇവിടെ ഒരു വീട്ടിൽ നിന്നും ഐഫോണും ചാർജ്ജറും മോഷ്ടിച്ച കള്ളനെ കുറിച്ച് വീട്ടുടമ പോലീസിന് വിവരം നൽകി. സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്. പ്രതി എരുമേലിയിലെ ഒരു വാഹന സർവ്വീസ് സ്റ്റേഷനിലെ തൊഴിലാളിയെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതോടെ പ്രതിയുടെ ഫോട്ടോയുമായി പോലീസ് കടയിലെത്തി. പ്രതിയുടെ ഫോട്ടോ പ്രതിയെ തന്നെ കാണിച്ചിട്ട് ഇയാൾ ഇവിടെയുണ്ടോ എന്ന് അന്വേഷിച്ചു. ആൾ സ്ഥലത്തില്ലെന്നും ജോലി നിർത്തിപ്പോയെന്നുമായിരുന്നു കള്ളന്റെ മറുപടി.
ഇതോടെ കടയിൽ നിന്ന് മടങ്ങിയ പോലീസ് പ്രതിയുടെ ചിത്രവുമായി വീണ്ടും രണ്ട് തവണ കൂടി ഇവിടേക്കെത്തി. കള്ളൻ പതിവ് കാര്യം ആവർത്തിക്കുകയും ചെയ്തു. ചിത്രത്തിലെ അവ്യക്തതയാണ് കള്ളന് താത്കാലിക സഹായമായത്. ഒടുവിൽ പോലീസ് സർവ്വീസ് സ്റ്റേഷൻ ഉടമയെ തന്നെ വിളിച്ച് വിവരം അന്വേഷിച്ചു. കബളിപ്പിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വീണ്ടും എത്തി. ഇത്തവണത്തെ പോലീസിന്റെ വരവിൽ പന്തികേട് മണത്ത പ്രതി അപ്പോൾ തന്നെ സ്ഥലം കാലിയാക്കി. കടയിൽ ഊരിവച്ചിരുന്ന ഷർട്ടിൽ നിന്നും മോഷണം പോയ ഫോൺ പോലീസ് കണ്ടെടുത്തു.
Comments