തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. നിരവധി വിഭാഗങ്ങൾക്ക് ഇത്തവണ പുരസ്കാരമില്ല. യോഗ്യതയുള്ള എൻട്രികൾ ഇല്ലാതിരുന്നതിനാൽ അവാർഡ് നൽകേണ്ടന്നതായിരുന്നു ജൂറിയുടെ തീരുമാനം. ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതായും ജൂറി വിമർശിച്ചു.
ജൂറിക്ക് മുമ്പിലെത്തിയ ഭൂരിഭാഗം എൻട്രികളും അവാർഡിന് പരിഗണിക്കാൻ പോലും നിലവാരമില്ലായിരുന്നുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. അതിനാൽ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്കാരങ്ങളില്ല.
അതേസമയം ഇത്തവണ പ്രത്യേക ജൂറി പരാമർശം ഉൾപ്പെടെ 49 പേരാണ് അവാർഡിന് അർഹരായത്. കഥാവിഭാഗത്തിൽ 21 കാറ്റഗറികളിലായി ഇരുപത് പേരും കഥേതര വിഭാഗത്തിൽ 18 കാറ്റഗറികളിലായി 28 പേരും പുരസ്കാരം നേടി. രചനാവിഭാഗത്തിൽ മികച്ച ലേഖനത്തിനുള്ള പുരസ്കാരം മാത്രമാണ് നൽകിയത്.
2020ലെ സംസ്ഥാന അവാർഡിന് അർഹരായവരിൽ ചിലർ:
റെജിൽ കെ.സി സംവിധാനം ചെയ്ത ‘കള്ളൻ മറുത’ മികച്ച ടെലിഫിലിമിനുള്ള പുരസ്കാരം നേടി. മികച്ച ടിവി ഷോയായി ‘റെഡ്കാർപ്പറ്റ്’ തിരഞ്ഞെടുത്തു. മറിമായമാണ് മികച്ച കോമഡി പ്രോഗ്രാം. ആൺ വിഭാഗത്തിൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പൂട്ടിയും (അക്ഷരത്തെറ്റ്, സൂര്യകാന്തി) പെൺ വിഭാഗത്തിൽ മീരയും (കഥയറിയാതെ, കൂടത്തായി) പുരസ്കാരം നേടി. ചക്കപ്പഴം സീരിയലിലെ പ്രകടനത്തിന് അശ്വതി ശ്രീകാന്ത് മികച്ച നടിയായി. രണ്ടാമത്തെ നടിയായി ശാലു കുര്യനെ (കഥയറിയാതെ) തിരഞ്ഞെടുത്തു. ഇതേ സീരിയലിലെ അഭിനയത്തിന് ശിവജി ഗുരുവായൂർ മികച്ച നടനുള്ള പുരസ്കാരത്തിനും അർഹനായി. നടൻ റാഫിയാണ് (ചക്കപ്പഴം-സുമേഷ്) മികച്ച രണ്ടാമത്തെ നടൻ. ഒരിതളിലെ അഭിനയത്തിന് ഗൗരി മീനാക്ഷി മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നൽകി. ആക്ഷേഹാസ്യ പരിപാടിയായ മറിമായത്തിലെ പ്രകടനത്തിൽ സലീം ഹസൻ പ്രത്യേക ജൂറി പരാമർശത്തിനും അർഹനായി.
Comments