ന്യൂഡൽഹി : മത്സരത്തിനു മുൻപ് ഉണ്ടായ അപകടത്തിൽ തന്റെ കാൽമുട്ടിന് പരിക്കേറ്റെന്നും , മത്സരത്തിൽ നിന്ന് പിന്മാറുന്ന കാര്യത്തെ പറ്റി പോലും ആലോചിച്ചെന്നും തുറന്ന് പറഞ്ഞ് പാരാലിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ശരത് കുമാർ . ഭഗവദ് ഗീത പാരായണത്തിലൂടെ തനിക്ക് ലഭിച്ച ആത്മവിശ്വാസമാണ് മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു .
പാരാലിമ്പിക്സ് ടി 42 ഹൈജമ്പിൽ മത്സരിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അപകടം ഉണ്ടായത് . പരിശീലനത്തിനിടെയായിരുന്നു പരിക്കേറ്റത് . ഇതോടെ മാനസികമായി തളർന്നുപോയി. മത്സരത്തിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ചും ആലോചിച്ചു . രാത്രി മുഴുവൻ കരയുകയായിരുന്നു .
സങ്കടം സഹിക്കാനാകാതെ കുടുംബാംഗങ്ങളുമായി സംസാരിച്ചു . അച്ഛനാണ് എന്നോട് ഭഗവദ് ഗീത വായിക്കാനും എന്റെ കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും , ആവശ്യമില്ലാത്ത , സമ്മർദ്ദമുണ്ടാക്കുന്ന കാര്യങ്ങൾ മറക്കാനും പറഞ്ഞത് – ശരത് കുമാർ അഭിമുഖത്തിനിടെ പറഞ്ഞു . രണ്ട് വയസ്സുള്ളപ്പോൾ വ്യാജ പോളിയോ മരുന്ന് നൽകിയതിന് ശേഷമാണ് ഇടതു കാലിന് ബലക്കുറവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു .
അന്ന് അച്ഛനുമായി സംസാരിക്കാനായില്ലെങ്കിൽ , ഭഗവദ് ഗീത വായിക്കാനായില്ലെങ്കിൽ ഒരുപക്ഷെ താൻ മത്സരത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ടോക്കിയോ പാരാലിമ്പിക്സ് പുരുഷന്മാരുടെ ഹൈജംപിൽ 1.80 മീറ്റർ ഉയരം കീഴടക്കിയാണ് ശരത് കുമാർ വെങ്കല മെഡൽ നേടിയത് .
Comments