ബംഗളുരു: മൈസൂരു കൂട്ടപീഡനക്കേസ് പ്രതികളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനൊരുങ്ങി കർണാടക പോലീസ്. തമിഴ്നാട് തിരുപ്പൂർ, ഈറോഡ് സ്വദേശികളായ ആറ് പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് കടുത്ത മാനസിക ആഘാതമേറ്റതിനാൽ തിരിച്ചറിയൽ പരേഡ് നടത്താനും സാധിച്ചിട്ടില്ല. ഇവരുടെ കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്താനും ഇതുവരെ സാധിച്ചിട്ടില്ല.
പെൺകുട്ടി സാധാരണ മാനസിക അവസ്ഥയിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കാൻ പോലീസ് തീരുമാനിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ കുറ്റാരോപിതരുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വാസോച്ഛ്വാസം, ചർമ്മത്തിലെ വൈദ്യുതി വാഹകശേഷി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് നുണ പരിശോധന നടത്തുന്നത്.
കഴിഞ്ഞ 24ന് ചാമുണ്ഡി ഹിൽസിന് സമീപത്തെ ലളിതാദ്രിപുരയിലാണ് എംബിഎ വിദ്യാർത്ഥിനിയായ 22കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. മലയടിവാരത്തെ പാറക്കെട്ടിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ അക്രമിസംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിർത്തതോടെയായിരുന്നു അക്രമം. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെൺകുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
Comments