കെവാഡിയ: ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഗുജറാത്തിലെ കെവാഡിയയിൽ സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഫ്ഗാനിസ്ഥാനിൽ നിന്നും അഞ്ചൂറിലധികം ഇന്ത്യക്കാരെയും അഫ്ഗാനികളെയും വിജയകരമായി തിരിച്ചെത്തിച്ച ദൗത്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
‘ഇന്ത്യക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി സർക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി വളരെ ജാഗ്രതയോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.’ എന്ന് മന്ത്രി പറഞ്ഞു.
ആത്മനിർഭർ ഭാരത് എന്ന് പദ്ധതിയിലൂടെ രാജ്യത്തിന് പ്രതിരോധ മേഖലയിൽ ഉൾപ്പെടെ സ്വയം പര്യാപ്തത കൈവരിക്കാനാവും. ഭീകരവാദികളുടെ കണക്കുകൂട്ടലുകൾ വിജയിക്കുവാൻ അനുവദിക്കില്ല. കഴിഞ്ഞ ഏഴ് വർഷത്തിനിടെ വലിയ രീതിയിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉറിയിലെ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം അതിർത്തി കടന്ന് ഭീകരരുടെ ഒളിത്താവളങ്ങൾ നശിപ്പിച്ച സംഭവത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ന് രാവിലെ ഗുജറാത്തിലെ വഡോദരയിലെത്തിയ മന്ത്രി കെവാഡിയയിലെ ‘ സ്റ്റാച്യു ഓഫ് യൂണിറ്റി’ സന്ദർശിച്ച് സർദാർ വല്ലഭായ് പട്ടേലിന് പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.
Comments