ലൂസിയാന: അമേരിക്കയിൽ വൻ നാശം വിതച്ച് ഇഡാ ചുഴലിക്കാറ്റ്. രാജ്യത്തെ ലൂസിയാന സംസ്ഥാനത്ത് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കി. ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 46 പേർ മുങ്ങിമരിച്ചതായാണ് റിപ്പോർട്ട്. വീടുകളിലും കാറുകളിലും വെള്ളക്കെട്ട് മൂലം കുടുങ്ങിയവരാണ് മരിച്ചവരിൽ അധികവും. ബുധനാഴ്ച അർദ്ധരാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായാണ് കൂടുതൽ മരണങ്ങളുണ്ടായത്.
കണക്ടിക്കട്ട് മുതൽ മേരിലാൻഡ് വരെയുള്ള പ്രദേശങ്ങൾ വൻ അപകടഭീഷണിയിലാണ്. ന്യൂജേഴ്സിയിൽ മാത്രം 23 പേരും ന്യൂയോർക്ക് സിറ്റിയിൽ 13 പേരും വെള്ളപ്പൊക്കത്തിൽ മരിച്ചു. ഇതിൽ പത്തിലധികം ആളുകളും ബേസ്മെന്റ് അപ്പാർട്ട്മെന്റുകളിൽ കുടുങ്ങി മരിച്ചവരാണ്. രാജ്യത്തെ തന്നെ ഏറ്റവും ചിലവേറിയ പ്രദേശത്ത് വിലകുറവിൽ താമസ സ്ഥലങ്ങൾ ലഭിക്കുന്നു എന്നതാണ് ബേസ്മെന്റ് അപ്പാർട്ട്മെന്റുകളുടെ പ്രത്യേകത.
പെൻസിൽവാനിയയിൽ ഭാര്യയെ രക്ഷിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ യുവാവും മരം വീണ് പരിക്കേറ്റയാളും ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ വൈദ്യുതി വിതരണ ശൃംഖല തകർന്നതോടെ പത്ത് ലക്ഷത്തിലധികം കുടുംബങ്ങൾ ഇരുട്ടിലായെന്നാണ് വിവരം. കോടികളുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായും തകരാറിലായ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നും പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് കത്രീന ചുഴലിക്കാറ്റ് നാശം വിതച്ച അതേദിവസമാണ് ഐഡയും രാജ്യത്ത് എത്തിയിരിക്കുന്നത്.
Comments