ഭുവനേശ്വർ: കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് 1,621 പേർ മിന്നലേറ്റ് മരിച്ചതായി ഒഡീഷ സർക്കാർ. നിയമസഭയിൽ എഴുതി നൽകിയ മറുപടിയിൽ സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുളള മന്ത്രി സുധാം മറാണ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. 2017-18 മുതലുളള കണക്കാണ് സർക്കാർ പുറത്തുവിട്ടത്. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മയൂർഭഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ മിന്നൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.161 പേരാണ് ജില്ലയിൽ മരിച്ചത്. ഗഞ്ചം ജില്ലയിൽ 123 മരണങ്ങളും, കിയോൻജാർ ജില്ലയിൽ 119 മരണങ്ങളും ബാലസോറിൽ 109 മരണങ്ങളും രേഖപ്പെടുത്തി.
കഴിഞ്ഞ നാല് വർഷത്തിനിടെ എഴുപത്തിമൂന്ന് പേർക്ക് ഇടിമിന്നലിൽ പരിക്കേറ്റു. 12 പേർക്ക് പരിക്കേറ്റ മാൽക്കൻഗിരി ജില്ലയിൽ നിന്നാണ് കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും സുധാം മറാണ്ഡി പറഞ്ഞു
ഇടിമിന്നലിൽ കൂടുതൽ ആൾനാശം സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഒഡീഷ. ഇത്തരം അപകടങ്ങളുടെ ആഘാതം കുറയ്ക്കാനുളള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കി. കിയോൻജാർ, ബൊലാംഗീർ, ബെർഹാംപൂർ, ജയ്പൂർ, റൂർക്കല, ഭുവനേശ്വർ, പണിക്കോയിലി എന്നിവിടങ്ങളിൽ എട്ട് മിന്നൽ കണ്ടെത്തൽ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആളുകൾക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ സെൻസറുകൾക്ക് 200-250 കിലോമീറ്റർ പരിധിക്കുള്ളിൽ മിന്നൽ പ്രവചിക്കാനുളള ശേഷിയുണ്ട്.
Comments