കാബൂൾ : അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ പങ്കെടുത്ത വനിതാ ആക്ടിവിസ്റ്റിന്റെ തല അടിച്ച് പൊട്ടിച്ച് താലിബാൻ ഭീകരർ. വനിതാ ആക്ടിവിസ്റ്റ് നർജിസ് സദ്ദാത്തിനാണ് മർദ്ദനമേറ്റത്. ഭീകരർ സദ്ദാത്തിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വുമൺ റൈറ്റ്സ് ആക്ടിവിസ്റ്റ് ഗ്രൂപ്പ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത ആക്ടിവിസ്റ്റിനാണ് മർദ്ദനമേറ്റത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. ഇത് തടയാൻ എത്തിയ ഭീകരരാണ് മർദ്ദിച്ചത്.
പ്രസിഡന്റിന്റെ വസതിയ്ക്ക് മുൻപിൽ പ്രതിഷേധിക്കാൻ അനുവദിക്കണമെന്നായിരുന്നു വനിതകളുടെ ആവശ്യം. എന്നാൽ ഈ ആവശ്യം നിരാകരിച്ച ഭീകരർ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചു.
തങ്ങളുടെ ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്നും, എല്ലാ വിധ അവകാശങ്ങളും ഇവർക്ക് നൽകുമെന്നുമായിരുന്നു താലിബാന്റെ പ്രഖ്യാപനം. എന്നാൽ ഇതിന് വിരുദ്ധമായ സമീപനമാണ് താലിബാനിൽ നിന്നും ഉണ്ടാകുന്നത്. ജോലി തുടരാൻ അനുവദിക്കണമെന്നും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുമതി വേണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹെറാത്തിലും കാബൂളിലും വനിതകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു.
Comments