ധാക്ക : ജോലി ചെയ്യുന്നവർക്ക് വിവാഹം കഴിക്കുന്നതിന് നിരോധനമേർപ്പെടുത്തണമെന്ന വിചിത്ര ആവശ്യവുമായി എംപി. ബംഗ്ലാദേശിലെ സ്വതന്ത്ര്യ എംപിയായ റെസുൽ കരീം ബബ്ലു ആണ് പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ട് വച്ചത്. സംഭവത്തിൽ ബബ്ലുവിനെതിരെ സഹ എംപിമാരിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നു.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഉത്തമ മാർഗ്ഗം എന്ന നിലയിലാണ് ബബ്ലു നിർദ്ദേശം മുന്നോട്ടുവെച്ചത്. ജോലിയുള്ള പുരുഷൻ ജോലിയുള്ള സ്ത്രീയെ മാത്രമാണ് വിവാഹം ചെയ്യാൻ താത്പര്യപ്പെടുന്നത്. ഇതുതന്നെയാണ് മറിച്ചും സംഭവിക്കുന്നത്. ഈ അവസ്ഥ തുടർന്നാൽ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരിക്കലും കഴിയില്ലെന്ന് എംപി പാർലമെന്റിൽ വ്യക്തമാക്കി.
ജോലിയുള്ള മാതാപിതാക്കളുടെ കുട്ടികളുടെ ബാല്യകാലം വളരെ സങ്കീർണമാണ്. വീട്ടു ജോലിക്കാരാൽ ഇവർ ചൂഷണം ചെയ്യപ്പെടാമെന്നും ബബ്ലൂ കൂട്ടിച്ചേർത്തു.
അതേസമയം ബബ്ലുവിന്റെ ആവശ്യം ബംഗ്ലാദേശ് നിയമമന്ത്രി തള്ളി . ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് നിയമമന്ത്രി അനിസുൾ ഹഖാ പറഞ്ഞു. പാർലമെന്റ് നിർദ്ദേശം അംഗീകരിച്ചാലും ഇതുമായി മുന്നോട്ട് പോകാൻ കഴിയില്ല. നിർദ്ദേശത്തെ അഭിപ്രായ സ്വാതന്ത്ര്യമായി മാത്രമേ പരിഗണിക്കാനാകൂവെന്നും ഹഖ വ്യക്തമാക്കി.
Comments