കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ അമ്മയ്ക്കും രോഗലക്ഷണം. നേരിയ പനി അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്.
നേരത്തെ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ അമ്മയ്ക്ക് പനി അനുഭവപ്പെട്ടത്. കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 1 വരെയുള്ള കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ കുട്ടി മറ്റ് കുട്ടികൾക്കൊപ്പം കളിച്ചിരുന്നു.
പനിയെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് ഓഗസ്റ്റ് 29 ന് കുട്ടി എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം മുക്കം, ഓമശ്ശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളും കുട്ടി സന്ദർശിച്ചിരുന്നു. അന്നേ ദിവസം ഉച്ചയോടെ കുട്ടി മെഡിക്കൽ കോളേജിൽ എത്തി. വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് സെപ്തംബർ ഒന്നിന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിപ്പ സ്ഥിരീകരിച്ച ചാത്തമംഗലത്ത് കേന്ദ്ര സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി. വീടിന് സമീപത്തെ റമ്പൂട്ടാൻ മരത്തിലെ പഴങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചാണ് സംഘം മടങ്ങിയത്. അതേസമയം ജാഗ്രതയുടെ ഭാഗമായി മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു.
Comments